ഇടുക്കിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും അപഹരിച്ച സംഭവത്തിൽ കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ.
ഇടുക്കിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും അപഹരിച്ച സംഭവത്തിൽ കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ. ആക്രമണത്തിന് ഇരയായ മറിയകുട്ടിയുടെ കൊച്ചുമകൻ സൈബു തങ്കച്ചനും സുഹൃത്ത് അനില ജോസുമാണ് പിടിയിലായത്.
പാലക്കാട് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.പ്രതികളെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ പ്രതിയായ മറ്റൊരു സ്ത്രീയെ കോട്ടയത്തുനിന്നും മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ഒരു പ്രതികൂടി പിടിയിലാകാനുണ്ട് .കഴിഞ്ഞ 16നാണ് ഇടുക്കി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്.രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.ടോമിയുടെ മാതാവ് മറിയക്കുട്ടി(80)മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. 2 സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്.വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയിൽ കെട്ടിയിടുകയായിരുന്നു.തുടർന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന 8 ഗ്രാം തൂക്കം വരുന്ന 3 മോതിരങ്ങൾ ഊരിയെടുക്കുകയും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവരുകയാണുണ്ടായത്.
ഇതിനിടയിൽ കെട്ടഴിച്ച് പുറത്തേക്ക് ഓടിയ മറിയക്കുട്ടി ഒച്ച വെച്ച് ആളെ കൂട്ടുകയായിരുന്നു.അടുത്ത പറമ്പിൽ തടിപ്പണി ചെയ്തിരുന്നവർ എത്തിയപ്പോഴേക്കും തസ്കരന്മാർ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയം മണർകാട്ടുള്ള വാടക വീട്ടിൽ നിന്ന് സോണിയ എന്ന് വിളിക്കുന്ന സരോജയെ പൊലീസ് പിടികൂടിയിരുന്നു. സരോജയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ മറിയകുട്ടിയുടെ മകളുടെ മകനിലേക്ക് അന്വേഷണം എത്തുന്നത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചുമകനായ പന്നിയാർകുട്ടി കൊല്ലിപിള്ളിയിൽ സൈബു തങ്കച്ചനും കാഞ്ഞിരപ്പള്ളി സ്വദേശിയായ പെൺ സുഹൃത്തും പാലക്കാട് നിന്നുമാണ് പോലീസ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്നും പോലീസ് അറിയിച്ചു .പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

