കൊമ്പൊടിഞ്ഞാൽ കൂട്ടമരണം വനിതാ കമ്മീഷൻ ഇടപെടുന്നു
കൊന്നത്തടി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലുപേർ അഗ്നിക്കിരയായി മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ഇടപെടുന്നു.ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് വരകുമലയുടെ നേതൃത്വത്തിൽ ജനകീയ സമിതി വനിതാ കമ്മീഷന് നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ അംഗം അഡ്വക്കേറ്റ് എലിസബത്ത് മാമൻ മത്തായി കുമളിയിൽ സിറ്റിംഗ് നടത്തി.
ജനകീയ സമിതിക്ക് വേണ്ടി രതീഷ് വരകുമല വനിതാ കമ്മീഷൻ മുമ്പാകെ ഹാജരായി. വിധവകളായ രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതുകൊണ്ടാണ് വിഷയം വനിതാ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് എന്നും സംഭവം നടന്ന ഏഴുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല എന്നും രതീഷ് വരകുമല പറഞ്ഞു.
2025 മെയ് മാസം ഒൻപതാം തീയതിയാണ് ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാല്‍ പ്രദേശത്ത് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39) മക്കളായ അഭിനന്ദ് (9) അഭിനവ് (4) ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവര്‍ വീടിനുള്ളില്‍ അഗ്നിക്കിരയായി മരിച്ചത്.
പത്താം തീയതി വൈകിട്ട് 6 മണിയോട് കൂടിയാണ് സംഭവം പുറംലോകം അറിയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. പക്ഷേ ഇല്രക്ടിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇളയ കുട്ടി ഒഴികെ മറ്റ് മൂന്നുപേരും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു കാണപ്പെട്ടത്.
മൂന്ന് ശരീരങ്ങള്‍ പൂര്‍ണമായി കത്തി കരിയാനുള്ള തീ എങ്ങനെ ഉണ്ടായി എന്നത് ഇപ്പോഴും വ്യക്തമല്ല.സംഭവം നടന്ന് ഏഴ് മാസം ആയിട്ടും വിഷയത്തില്‍ വേണ്ടത്ര ഗൗരവം സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നാണ് രതീഷ് വരകുമലയുടെ പരാതി.

