എസ് പുഷ്പമ്മ രചിച്ച ''മുടി" എന്ന നോവലിൻ്റെ പ്രകാശനം മൂന്നാറിൽ നടത്തി; 1958ലെ വെടിവെയ്പ്പിൽ മരിച്ച ഹസൻ റാവുത്തറുടെയും പാപ്പമ്മാളുടെയും ഓർമ്മകളിൽ വീണ്ടും മൂന്നാർ
മൂന്നാർ: 1958ലെ വെടിവെയ്പ്പിൽ മരിച്ച ഹസൻ റാവുത്തറുടെയും പാപ്പമ്മാളുടെയും ഓർമ്മകളിൽ വീണ്ടും മൂന്നാർ. 1958ൽ മൂന്നാറിൽ നടന്ന തോട്ടം തൊഴിലാളി സമരത്തെ തുടർന്നുള്ള പൊലീസ് വെടിവെയ്പ്പിലാണ് രണ്ടു പേർ മരിച്ചത്.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആദ്യകാല കുടിയേറ്റം പശ്ചാത്തലമാക്കി എസ് പുഷ്പമ്മ രചിച്ച ''മുടി" എന്ന നോവലിൻ്റെ പ്രകാശന ചടങ്ങിൽ ആദ്യ കോപ്പി ഏറ്റുവാങ്ങാൻ ഹസൻ റാവുത്തരുടെ പൗത്രൻ മീരാൻ മൊയ്തീൻ എത്തിയതാണ് 1958ലെ സമരവും വെടിവെയ്പും ചർച്ചയാകാൻ കാരണം. മൂന്നാർ ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ദേവികുളം സബ് കളക്ടർ വി എം ആര്യ പുസ്തകം പ്രകാശനം ചെയ്തു.
മൂന്നാർ ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ഡോ. എസ് ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എസ്. ജ്യോതിസ് പുസ്തകം പരിചയപ്പെടുത്തി. കവി അശോകൻ മറയൂർ, മൂന്നാർ എ ഇ ഒ സി ശരവണൻ, പി എസ്. ബോസ് പാണ്ഡ്യൻ, എച്ച് ആർ എം എ സെക്രട്ടറി ലിജി ഐസക്, ആർ മോഹൻ എന്നിവർ സംസാരിച്ചു. എം ജെ ബാബു സ്വാഗതവും അഞ്ജിത എസ് നായർ നന്ദിയും പറഞ്ഞു.

