സ്വത്ത് തർക്കത്തെ തുടർന്ന് ഇടുക്കി ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ
പ്രതി ചീനിക്കുഴി ആലിയേകുന്നേൽ ഹമീദിനെ (82) യാണ് വധ ശിക്ഷക്ക് വിധിച്ചത്.തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ ആണ് വിധി പറഞ്ഞത്. 2022 മാർച്ച് 19-ന് ശനിയാഴ്ച പുലർച്ചെ 12.30-നാണ് ആലിയക്കുന്നേൽ വീട്ടിൽ ഹമീദ് അരുംകൊല നടത്തിയത്. മകൻ മുഹമ്മദ് ഫൈസൽ (ഷിബു-45), മകന്റെ ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്ന (13) എന്നിവരെ ജനൽ വഴി കിടപ്പുമുറിയിലേക്ക് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
അർദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും മുറിക്കുളിൽ വെന്ത് മരണപ്പെടുകയായിരുന്നു. ഹമീദിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രോസിക്യൂഷന് വേണ്ടി എം. സുനിൽ മഹേശ്വരൻപിള്ള ഹാജരായി. പ്രോസിക്യൂഷൻ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷൻ 137 ഡോക്യുമെൻറ്സും കോടതിയിൽ ഹാജരാക്കി. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമേ പ്രതി കുറ്റം സമ്മതിക്കുകകൂടി ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

