പുതുക്കിയ ഡിസൈനിൽ ടെൻഡർ വിളിച്ചു; കാഞ്ഞാർ പാലം നടപ്പാതയ്ക്കുള്ള നടപടികൾ പൂർത്തിയാക്കി - ടെൻഡർ നടപടികൾ പൂർത്തിയായതോടെ ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങുമെന്ന് മന്ത്രി റോഷി
കാഞ്ഞാർ പാലത്തിൽ നടപ്പാത നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുൻപ് നാല് തവണ ടെൻഡർ ചെയ്തിട്ടും ആരും എടുക്കാതിരുന്നതിനെ തുടർന്ന് ഡിസൈൻ പരിഷ്കരിച്ച് റീ ടെൻഡർ ചെയ്തതോടെ ആണ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്. 3.62 കോടി രൂപയുടെ ഭരണാനുമതി ആണ് നൽകിയിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
തൊടുപുഴ-പുളിയൻമല റോഡിൽ (SH-33) സ്ഥിതി ചെയ്യുന്ന കാഞ്ഞാർ പാലം, തൊടുപുഴയെയും ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവിനെയും ബന്ധിപ്പിക്കുന്ന നിർണായക പാലമാണ്. ഇടുക്കി അണക്കെട്ട്, തേക്കടി തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള പ്രധാന പാതയാണിത്. മലങ്കര റിസർവോയറിന്റെ മുകൾഭാഗത്താണ് പാലം സ്ഥിതി ചെയ്യുന്നത്.
നിലവിലുള്ള പാലത്തിന് 72 മീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ട്. എന്നാൽ കാൽനട നടപ്പാതകൾക്ക് സൗകര്യം ഉണ്ടായിരുന്നില്ല. കാൽനട യാത്രക്കാരായ പ്രദേശവാസികൾക്ക് ഗുരുതരമായ സുരക്ഷാ ആശങ്ക ഉയർത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിലവിലുള്ള ഘടനയുടെ ഇരുവശത്തും പാലത്തോട് ചേർന്നു നടപ്പാത പണിയാൻ തീരുമാനിച്ചത്. 51.44m+21.08m എന്ന രണ്ട് സ്പാനുകളായാകും നടപ്പാലം പൂർത്തിയാക്കുക. ആറിലെ വെള്ളത്തിന്റെ ഒഴുക്ക് കൂടുതൽ ആയിരുന്നത് മൂലം
മുൻപ് നടപ്പാലത്തിനു തയ്യാറാക്കിയ ഡിസൈൻ പ്രകാരം പ്രവർത്തി ഏറ്റെടുക്കുവാൻ കരാറുകർ തയ്യാറായിരുന്നില്ല. നിലഖ്വിലുള്ള പാലത്തിന്റെ പില്ലറുകൾ കോൺക്രീറ്റ് ചെയ്തത് അല്ലാത്തതിനാൽ അവ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആർക്കിടെക് വിഭാഗം മുഖേന പുതിയ ഡിസൈൻ തയ്യാറാക്കി ടെൻഡർ നടപടി സ്വീകരിക്കുകയായിരുന്നു.

