കട്ടപ്പന ടൗണിൽ ചേനാട്ടുമറ്റം ജംഗ്ഷനിൽ പിക്കപ്പ് വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്ന സ്റ്റാൻഡിന്റെ പിറകുവശത്ത് മാലിന്യ നിക്ഷേപം വ്യാപകമാകുന്നു
മാലിന്യ നിക്ഷേപകരെ കണ്ടെത്തി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ പിഴ അടക്കം ചുമത്തുന്ന നടപടികൾ തുടരുമ്പോഴും ടൗണിന്റെ വിവിധ മേഖലകളിൽ നിർബാദം മാലിന്യം ആളുകൾ തള്ളുന്നത് വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിൽ. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കുന്നുണ്ട്.
ഇതോടൊപ്പം മാലിന്യം കൂടുതലായി നിക്ഷേപിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച് ക്യാമറകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ക്യാമറയുടെ കണ്ണ് എത്താത്ത സ്ഥലങ്ങൾ നോക്കിയും ആളുകൾ അധികം ശ്രദ്ധിക്കാത്ത സ്ഥലങ്ങൾ നോക്കിയുമാണ് ഇപ്പോൾ മാലിന്യ നിക്ഷേപം നടക്കുന്നത്. ഇതിന് ഉദാഹരണമാണ് കട്ടപ്പന ചേനാട്ടുമറ്റം ജംഗ്ഷനിൽ പിക്കപ്പ് സ്റ്റാൻഡിന്റെ പിറകുവശത്ത് നടത്തുന്ന മാലിന്യ നിക്ഷേപം.
വലിയ രീതിയിലാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പകൽ സമയത്ത് ഇവിടെ വാഹനങ്ങളും ആളുകളും ഉള്ളതിനാൽ രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ കൊണ്ടുവന്ന തള്ളുന്നത്. മാലിന്യങ്ങൾ കവറുകളിലാക്കിയും ചാക്കിലാക്കിയും മറ്റുമാണ് കൊണ്ടുവന്ന നിക്ഷേപിച്ചിരിക്കുന്നത്.ഹോട്ടൽ മാലിന്യങ്ങൾ കേറ്ററിംഗ് മാലിന്യങ്ങൾ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ അടക്കമാണ് നിക്ഷേപിച്ചിരിക്കുന്നത് എന്ന് ഇവിടെയുള്ള വാഹന ഡ്രൈവർമാർ പറയുന്നു.
മാലിന്യം ക്രമാതീതമായി കുമിഞ്ഞു കൂടി വലിയ സാംക്രമിക രോഗ ഭീഷണി മേഖലയിൽ നിലനിൽക്കുന്നതായും ഇവർ പറയുന്നു. ഈ ഭാഗത്ത് സിസിടിവി ക്യാമറകളുടെ അഭാവം മുതലെടുത്താണ് ഈ ഭാഗത്ത് മാലിന്യ നിക്ഷേപം നടക്കുന്നത് എന്നും ഇവർ പറയുന്നു. കട്ടപ്പന നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി മാലിന്യ നിക്ഷേപക കണ്ടെത്തി മാതൃകാപരമായി ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

