ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി

ഇടുക്കി കുമളിയില്‍ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബില്‍ഡിങ്ങിലേക്കും മാറ്റി.
കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റില്‍ വെള്ളം പൊങ്ങിയതിനെ തുടുർന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിക്ക് മുകളില്‍ എത്തി. അതേസമയം, മുല്ലപ്പെരിയാർ ഷട്ടർ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു.
13 ഷട്ടറുകള്‍ രാവിലെ 8 മണിക്ക് തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. സെക്കന്റില്‍ 5000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാർ നദിയില്‍ ജലനിരപ്പ് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ ജലനിരപ്പ് 137 അടിയായി ഉയർന്നു. അതിനിടെ, ഇടുക്കി കല്ലാർ ഡാം തുറന്നു.