കട്ടപ്പന ഉപജില്ല പ്രവർത്തിപരിചയമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട പിഴവ് ചൂണ്ടിക്കാട്ടി അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളും മാതാപിതാക്കളും രംഗത്തുവന്നു

കട്ടപ്പന ഉപജില്ല പ്രവർത്തി പരിചമേള ഇത്തവണ സ്വരാജ് മുരികാട്ടുകൂടി സർക്കാർ ട്രൈബൽ ഹൈസ്കൂളിലാണ് വെച്ച് നടത്തിയത്. ആദ്യമായാണ് മുരിക്കാട്ടുകൂടി സർക്കാർ ട്രൈബൽ സ്കൂൾ പ്രവർത്തിപരിചയമേളയ്ക്ക് വേദിയായത്. ഇതിനു മുന്നോടിയായി സംഘാടകസമിതി രൂപീകരിക്കുകയും വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
മത്സരങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിലും സമീപത്തെ അമ്പലം വക ഓഡിറ്റോറിയത്തിലുമായാണ് സംഘടിപ്പിച്ചത്. അമ്പലം വക ഓഡിറ്റോറിയത്തിൽ നടത്തിയ സംഘാടനത്തിലാണ് പിഴവ് ചൂണ്ടിക്കാട്ടി അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും അടക്കം രംഗത്ത് വന്നത്.
എൽപി യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിൽ കുട്ടികളെ കുത്തിനിറച്ചാണ് ഓഡിറ്റോറിയത്തിൽ മത്സരം നടത്തിയത് എന്നാണ് ഉയരുന്ന പരാതി. ഇത് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സുഗമമായി തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കുന്നതിന് തടസ്സം നേരിട്ടതായാണ് കുട്ടികളും അധ്യാപകരും മാതാപിതാക്കളും അടക്കം പറയുന്നത്.
പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ഒരുക്കിയത് എന്നും പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സമയത്ത് തന്നെ ബന്ധപ്പെട്ടവരോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നതാണെന്നും പരാതി ഉന്നയിച്ചവർ പറയുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും പരാതിയായി പറയുന്നു. എംബ്രോയ്ഡറി,പാഴ് വസ്തു,കരകൗശല നിർമാണം, മെറ്റൽ എൻഗ്രോവിംഗ്, വുഡ് കാർവിങ്, പേപ്പർ ക്രാഫ്റ്റ്, ഷീറ്റ് വർക്ക് തുടങ്ങിയ വിവിധ ഇനത്തിലുള്ള മത്സരങ്ങളാണ് ഇവിടെ വച്ച് നടത്തിയത്.
ഈ മത്സരങ്ങൾക്കായി കൂടുതൽ വസ്തുക്കൾ മത്സരാർത്ഥികൾക്ക് കൊണ്ടുവരേണ്ടതായി വന്നു ഇവയെല്ലാം ഉപയോഗിച്ച് സുഗമമായി രീതിയിൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്നും പരാതിയായി പറയുന്നു.ഈ വിഷയത്തിൽ സംഘാടകസമിതി പറയുന്നത് ഇങ്ങനെ മത്സരം തുടങ്ങുന്ന സമയത്ത് തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നു ഉടൻ തന്നെ അടിയന്തരമായി ഇതിന് പരിഹാരം കണ്ടതായും മത്സരത്തിന് യാതൊരുവിധ തടസ്സവും ഉണ്ടായില്ലെന്നും സംഘാടകസമിതി പറഞ്ഞു.