മരം മുറിച്ചു മാറ്റുന്നത് വൈകില്ല, ഇടുക്കിയിലെ പദ്ധതികള്‍ക്ക് വനം വകുപ്പിന്റെ തടസം ഒഴിവാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി മിനി സ്റ്റേഷന്‍ നിര്‍മാണത്തിന് മരം മുറിച്ചു നീക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വനം മന്ത്രി എ.കെ ശശീന്ദ്രനും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിന് 10 കോടി രൂപയും ചെറുതോണി ബസ് സ്റ്റാന്‍ഡ്- ബൈപ്പാസ് റോഡിന് 5 കോടി രൂപയും ചെറുതോണ് കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്്ക്ക് അനുവദിച്ച് ഉത്തരവായിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സ്ഥലത്തെ മരങ്ങള്‍ നീക്കം ചെയ്തു വനം വകുപ്പ് സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നില്ല. ഇതേ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു.
വനം വകുപ്പ് റേഞ്ച് ഓഫീസ് മുഖേന മരങ്ങളുടെ വില നിര്‍ണയിച്ച് കോട്ടയം ഡിഎഫ്ഓയ്ക്ക് നല്‍കിയിട്ടുണ്ട്. അന്തിമ അനുമതി നല്‍കേണ്ടത് സിസിഎഫ് ആണ്. ഇതുകൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൊതുമരാമത്ത് വകുപ്പിന് നിര്‍മാണത്തിനായി സ്ഥലം കൈമാറാന്‍ കഴിയുന്നതാണ്.
ചെറുതോണി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ടൗണ്‍ ഹാളിന് മുന്നിലൂടെ വിദ്യാദിരാജ സ്‌കൂളിന് സമീപത്ത് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന തരത്തിലാണ് പുതിയ ബൈപ്പാസ്. പുതിയ റോഡ് നിര്‍മിക്കുന്നതിനായി മുറിച്ചു നീക്കേണ്ട മരങ്ങളുടെ വില നിശ്ചയിക്കുന്നതിനും തുടര്‍ന്ന മരം മുറിക്കുന്നതിനുമാണ് വനം വകുപ്പിന്റെ അനുമതി വേണ്ടത്. സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു നീക്കേണ്ടത് വനം വകുപ്പാണ്.
ചെറുതോണിയില്‍ പുതിയതായി നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിന് സമീപമാണ് കെഎസ്ആര്‍ടിസി സബ് ഡിപ്പോയുടെ ഗാരേജ് നിര്‍മിക്കേണ്ടത്. ഈ സ്ഥലത്ത് മരങ്ങള്‍ ഇല്ലാത്തതിനാല്‍ വനം വകുപ്പ് ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഫീസ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് വാഴത്തോപ്പ് പഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള മാര്‍ക്കറ്റിന് സമീപമാണ്. ഈ സ്ഥലത്തെ മരങ്ങള്‍ നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. ഇന്നു ചേര്‍ന്ന യോഗത്തില്‍ ഈ വിഷയങ്ങള്‍ക്കൊല്ലാം പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മന്ത്രിമാരെ കൂടാതെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എല്‍. ചന്ദ്രശേഖര്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ ഐ.എഫ്.എസ്, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ സെക്രട്ടറി സൂസന്‍ ഗോപി എന്നിവര്‍ പങ്കെടുത്തു.