യന്ത്രസഹായത്താല്‍ നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഴത്തോപ്പില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

യന്ത്രസഹായത്താല്‍ നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഴത്തോപ്പില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശി അയ്യനാറിനെയാണ് ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതി മുരുകന്‍ ഒളിവിലാണ്. പ്രതികള്‍ ഇത്തരത്തില്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിലവില്‍ 18 തട്ടിപ്പുകേസുകള്‍ വേറെയുമുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും ഇവര്‍ക്ക് നിയമസഹായം ലഭിക്കുന്നതിന് സ്ഥിരം വക്കീൽമാരെ നിയമിച്ചിട്ടുണ്ട്. അയ്യനാരെ അറസ്റ്റ് ചെയ്തുകൊണ്ടു വന്നപ്പോള്‍ തന്നെ വക്കീലും ഇയാളുടെ മക്കളും മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്ന് ഇടുക്കിയിലെത്തി. മൂന്നാം പ്രതി സിറാജ്ജൂദീന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
ഒന്നാം പ്രതി മുരുകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.അയ്യനാരും മുരുകനും ചേര്‍ന്നാണ് പണം തട്ടിയത്. സിറാജ്ജുദ്ദീന്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ സഹായിച്ച കാര്‍ തിരുവനമ്പുരം സ്വദേശിയുടേതാണ്. റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ എടുത്തതാണ് കാര്‍. കാര്‍ എറണാകുളത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
അയ്യനാരുടെ ഫോണ്‍ നമ്പരും, ഫോട്ടോയും ലഭ്യമല്ലായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെ സി സി ടി വി ക്യാമറയില്‍ നിന്നാണ് അയ്യനാരുടെ ഫോട്ടോ ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ടു ദിവസം പോലീസ് തമിഴ്നാട്ടില്‍ താമസിച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. എസ് എച്ച് ഒ സന്തോഷ്, സജീവന്റെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ മാസം ഇവര്‍ പാലക്കാട് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു.