NH 85 ദേശീയപാതയുടെ നിർമ്മാണം;സർക്കാർ അടിയന്തരമായി ഇടപെടണം: ഇടുക്കി രൂപത

ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള14.5 KM പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി അത്യന്തം ദൗർഭാഗ്യകരമാണ്. കേരള സർക്കാരിന് വേണ്ടി വനം വകുപ്പ് അഡീഷണൽ സെക്രട്ടറി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറയുകയാണുണ്ടായത്.
M N ജയചന്ദ്രൻ എന്നയാൾ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി ( WP(C) 30391/2024) യിൽ റോഡ് നവീകരണം നടക്കുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള14.5 KM ഭാഗം മലയാറ്റൂർ -ഇടിയറ റിസർവ് വനഭൂമി ആണെന്നും NH 85 ൽ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്നും അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
എന്നാൽ 1932ലെ രാജഭരണകാലത്തെ ഉത്തരവിന്റെയും 1996-ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ കിരൺ സിജു VS സ്റ്റേറ്റ് ഓഫ് കേരള കേസിൽ (WP(C) 10978/24)റോഡിന്റെ മധ്യഭാഗത്തുനിന്ന് 50 അടി വീതം ഇരുവശത്തേക്കും റോഡ് പുറമ്പോക്ക് ആണെന്നും ആയത് പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്നും റോഡിന്റെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും വനംവകുപ്പ് തടസ്സപ്പെടുത്തരുത് എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 28-05-2024ൽ ഉത്തരവിട്ടിരുന്നു.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ എം എൻ ജയചന്ദ്രൻ റിവ്യൂ പെറ്റീഷൻ നൽകിയെങ്കിലും അതും തള്ളിയിരുന്നു. എന്നാൽ M N ജയചന്ദ്രൻ വീണ്ടും പൊതു താൽപര്യ ഹർജി നൽകുകയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 07/07/2025 ലെ സിറ്റിങ്ങിൽ നേര്യമംഗലം മുതൽ വാളറ വരെ വനമേഖലയാണ് എന്ന് വനം വകുപ്പ് അഡിഷണൽ സെക്രട്ടറി സത്യവാങ്‌മൂലം സമർപ്പിക്കുകയും ചെയ്തു.
രാജഭരണ കാലത്ത് റോഡിനായി നീക്കിയിട്ടിട്ടുള്ള നൂറടി വീതിയിലുള്ള സ്ഥലം വനംവകുപ്പിന്റെതല്ല എന്ന് റവന്യൂ രേഖകൾ പ്രകാരം വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി തെറ്റായ സത്യവാങ്മൂലം വനം വകുപ്പ് സെക്രട്ടറി കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരുത്തി കൊടുക്കുന്നതിന് ഗവൺമെന്റ് അടിയന്തരമായി ഇടപെടണം.
NH-85 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടത്ര അനുമതി ഇല്ലാതെയും, മലയിടിച്ചിലിനും വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്ന തരത്തിൽ പാരിസ്ഥിതിക ആഘാതങ്ങൾ കണക്കിലെടുക്കാതെയാണ് നടക്കുന്നത് എന്നും അടിയന്തരമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടും കപട പരിസ്ഥിതി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ മലയോരമേഖലകളിൽ (Rolling Terrain) അപകടരഹിതമായി എങ്ങനെ റോഡ് നിർമ്മിക്കാമെന്ന് വിദഗ്ധ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, വാലി സൈഡിലും കട്ടിംഗ് സൈഡിലും ബലവത്തായ സംരക്ഷണഭിത്തികൾ നിർമ്മിച്ചുകൊണ്ടാണ് റോഡ് വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതെന്നും അതിനായി ചുമതലപ്പെടുത്തിയ സമിതികൾ റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്.
ചില സ്വാർത്ഥ താല്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കൊണ്ട് ഹൈറേഞ്ച് മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ സർക്കാർ നിലപാടുകൾക്ക് പോലും വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയും ജനത്തിനും നാടിനും ഉപകാരപ്രദമായ തീരുമാനങ്ങൾ എടുത്ത് ദേശീയപാതയോടെ നിർമ്മാണം പുനരാരംഭിക്കുന്ന ഇച്ഛാശക്തി സർക്കാർ കാണിക്കണം എന്ന് രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് വാർത്താ കുറിപ്പിൽ അറിയിച്ചു.