മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി അടിയന്തിര സന്ദർശനം നടത്തണം:മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി അടിയന്തിര സന്ദർശനം നടത്തണമെന്നും ജലനിരപ്പ് സംബന്ധിച്ച യഥാർത്ഥ വസ്തുത വെളിപ്പെടുത്തണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇപ്പോൾ തമിഴ്നാട് സർക്കാർ ജലനിരപ്പ് സംബന്ധിച്ച് പുറത്തു വിടുന്ന വസ്തുതകൾ വിശ്വസിക്കാൻ കഴിയുന്നതല്ല. ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് സർക്കാർ പറയുന്ന അറിവ് മാത്രമാണ് കേരള സർക്കാരിനുള്ളത്.
ഇത് ശരിയാണോ എന്ന് പരിശോധിക്കാനുള്ള യാതൊരു സംവിധാനവും നിലവിലില്ല. യഥാർത്ഥ വസ്തുത പരിശോധിക്കുവാൻ മേൽനോട്ടസമിതി അംഗങ്ങളും കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അണക്കെട്ട് സന്ദർശിക്കാനുള്ള അനുമതി ലഭ്യമാക്കണം.കേരളത്തിലെ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും അണക്കെട്ട് സന്ദർശിക്കുവാൻ അനുമതി നൽകണം. മാധ്യമപ്രവർത്തകരെ അണക്കെട്ട് സന്ദർശിക്കുന്നതിനു നിഷേധിക്കുന്നതിന്റെ കാരണം തമിഴ്നാട് സർക്കാർ വ്യക്തമാക്കണം.
അപകട സാധ്യ താ മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കാനും അപകടാവസ്ഥ ഉണ്ടായാൽ മുന്നറിയിപ്പ് നൽകുവാനും മോക് ഡ്രിൽ നടത്തുവാനും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. പകൽ സമയത്തു മാത്രമേ അണക്കെട്ട് തുറക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തണം. ജലനിരപ്പ് കുറയുന്നത് വരെ സാഹചര്യങ്ങൾ വിലയിരുത്തുവാൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി അപകടസാധ്യത മേഖലയിൽ ക്യാമ്പ് ചെയ്ത് അണക്കെട്ടിന്റെ അപകടാവസ്ഥ സംബന്ധിച്ച് ദൈനംദിന മേൽനോട്ടം വഹിക്കണമെന്നും
അപകടാവസ്ഥ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും ഭയവും ഇല്ലാതാക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാർ, ജില്ലാ കളക്ടർ എന്നിവർക്ക് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി നിവേദനം നൽകി.
അണക്കെട്ട് ഡി -കമ്മിഷൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുവാനും സമിതി തീരുമാനിച്ചതായി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, പി.ആർ.ഒ ഷിബു. കെ.തമ്പി എന്നിവർ അറിയിച്ചു. യോഗത്തിൽ ചെയർമാൻ അഡ്വ.റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പിടി. ശ്രീകുമാർ, പി.ആർ.ഒ ഷിബു.കെ.തമ്പി, കെ പി. ചന്ദ്രൻ, തോമസ് വൈദ്യൻ, ശ്രീരാജ് ചിറ്റക്കാട്ട്, ബി. കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.