മലയോര ഹൈവേയുടെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായില്ല: കാഞ്ചിയാറിൽ മണ്ണിടിഞ്ഞ് 2 വീടുകൾ അപകടാവസ്ഥയിൽ

മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കാഞ്ചിയാർ സ്വരാജിൽ വ്യാപകമായി മൺതിട്ട ഇടിച്ച് നിരത്തിയിരുന്നു. തുടർന്ന് മേഖലയിൽ വ്യാപക മണ്ണിടിച്ചിലും ഉണ്ടായി. പിന്നീട് കരാറുകാർ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ചു. എന്നാൽ ഇതിന് സമീപം മണ്ണെടുത്ത ഭാഗങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് കൽകെട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.
പലയിടങ്ങളിലും കൽക്കട്ട് നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ഇതോടെയാണ് മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം ഉണ്ടായ മണ്ണിടിച്ചിലിൽ മേഖലയിലേ രണ്ട് വീടുകളാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ഇടിഞ്ഞ ഭാഗത്ത് വീണ്ടും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.. ഈ വിള്ളലുകൾ വീടുകളുടെ മുറ്റം വരെയും നീണ്ടും കിടക്കുന്നു. ഇതോടെ വലിയ ആശങ്കയിലാണ് കുടുംബം.
പത്താഴ്പുരക്കൽ റോജേഷ്, പുലിക്കുന്നേൽമുകളിൽ അനിൽകുമാർ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ ഉള്ളത് . മഴപെയ്യുന്നതോടെ വലിയ ആശങ്കയിലാണ് വീട്ടിലുള്ളവർ. മണ്ണ് നീക്കിയതോടെ വീടുകളിലേക്കുള്ള വഴിയും നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഒരു വീട്ടിലേക്ക് ഉള്ള വഴി മാത്രമാണ് നിലവിൽ കരാറുകാരൻ നിർമ്മിച്ചു നൽകിയിട്ടുള്ളത്.
എന്നാൽ മണ്ണിടിയുന്ന സാഹചര്യത്തിൽ ഈ നടപ്പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞു വീഴുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്രയും മുടങ്ങും. വീട്ടിലുള്ള സ്കൂൾ വിദ്യാർത്ഥികൾ അടക്കം ജീവൻ പണയം വെച്ചാണ് നടപ്പുവഴി ഉപയോഗിക്കുന്നത് . ഏതുസമയവും വലിയ മണ്ണിടിചച്ചിൽ ഉണ്ടായേക്കാം. ഉടനെ കരാറുകാർ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇനി മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും.
അതിനിടയ്ക്ക് മണ്ണിടിച്ചിൽ ഉണ്ടായി വീടടക്കം തകരുന്ന സ്ഥിതി ഉണ്ടാവുമോ എന്ന ആശങ്കയിലാണ് മേഖലയിലുള്ളവർ. നിലവിൽ ഭൂമി വിണ്ട ഭാഗങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകൾ വച്ച് വെള്ളം ഇറങ്ങാതെ സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണ് കുടുംബങ്ങൾ.