കട്ടപ്പന നഗരസഭയുടെ കീഴിൽ പുളിയന്മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അംഗീകരിക്കാൻ ആകില്ല എന്ന വാദവുമായി പ്രദേശവാസികൾ രംഗത്ത്

കട്ടപ്പന നഗരസഭയുടെ ആധുനിക അറവുശാലയും മാലിന്യ സംസ്കരണ പ്ലാന്റും പുളിയന്മലയിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇതിനോടകം നിരവധി പരാതികളാണ് ഇതിനെതിരെ ഉയർന്ന് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് അറവുശാലയും മാലിന്യ സംസ്കൃത കേന്ദ്രവും ഒരേ സ്ഥലത്ത് പ്രവർത്തിക്കുവാൻ സാധ്യമല്ല എന്ന നിയമസാധ്യത ചൂണ്ടിക്കാട്ടിയതോടെ അറവുശാലയുടെ പ്രവർത്തനം ഇപ്പോൾ നഗരസഭ നിർത്തിവച്ചിരിക്കുകയാണ്'.
എന്നാൽ മാലിന്യ സംസ്കരണം ഇവിടെ നടക്കുന്നുണ്ട്. മാലിന്യം ക്രമാതീതമായി ഇവിടെ കുമിഞ്ഞു കൂടിയതോടെ ഓരോ ദിവസവും ഇവിടെയെത്തുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നഗരസഭ ഇതിന് സമീപത്തായി കൂടുതൽ സ്ഥലം വാങ്ങി മാലിന്യ സംസ്കരണ കേന്ദ്രം വിപുലീകരിക്കാൻ ഒരുങ്ങുന്നത്. ഇതാണ് പ്രതിഷേധത്തിന് വീണ്ടും ഇടയാക്കിയിരിക്കുന്നത്.
നിലവിൽ ഇവിടെ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ നഗരസഭയുടെ നേതൃത്വത്തിൽ തുക വകയിരുത്തിയെങ്കിലും നടപടി എന്നും എത്തിയിട്ടുമില്ല. ഹരിത കർമ്മ സേനയുടെനേതൃത്വത്തിൽ മാലിന്യം തരംതിരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഇവിടെ നടന്നു വരുന്നുമുണ്ട്.
നിലവിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കിയശേഷം നിലവിലുള്ള സ്ഥലത്ത് ഈ പ്രവർത്തനങ്ങൾ എല്ലാം നടത്താം എന്നിരിക്കെ ഇതു ചെയ്യാതെ ഇതിനു സമീപത്ത് കൂടുതൽ സ്ഥലം വാങ്ങി മാലിന്യ സംസ്കരണ കേന്ദ്രം വിപുലീകരിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ രംഗത്തും വന്നു കഴിഞ്ഞു.
ആധുനിക അറവുശാല നവീകരിച്ച് ഇവിടെത്തന്നെ പ്രവർത്തനം ആരംഭിക്കുകയുള്ള ശ്രമങ്ങൾ നടത്തിയാൽ ഇതും അംഗീകരിക്കാൻ കഴിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. നിലവിൽ സാംക്രമികരോഗ ഭീഷണി അടക്കം മേഖലയിൽ നിലനിൽക്കുന്നുണ്ട്. കൂടാതെ ഈ മാലിന്യ പ്ലാൻറ് വന്നതിനുശേഷം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും ആളുകൾ പറയുന്നു.
ഇതിനിടെയാണ് കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഇതിന് സമീപത്തുള്ള സ്ഥലം കൂടി വാങ്ങി ഈ ഭാഗത്തേക്ക് മാലിന്യസംസ്കരണ കേന്ദ്രം വിപുലീകരിക്കാൻ ഒരുങ്ങുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ വലിയ രീതിയിൽ പ്രതിഷേധം ഉയരും എന്നും പ്രദേശവാസികൾ പറഞ്ഞു.