പീരുമേട്ടിൽ കാട്ടാന അക്രമത്തിൽ മരിച്ച സീതയുടെ കുടുംബത്തിന് 12 ലക്ഷം രൂപ വനം വകുപ്പ് കൈമാറും ആദ്യഘട്ടമായി ഇന്ന് 5 ലക്ഷം രൂപ നൽകും

പീരുമേട്ടിൽ കാട്ടാന അക്രമത്തിൽ മരിച്ച സീതയുടെ കുടുംബത്തിന് 12 ലക്ഷം രൂപ വനം വകുപ്പ് കൈമാറും ആദ്യഘട്ടമായി ഇന്ന് 5 ലക്ഷം രൂപ നൽകും. ബാക്കി 5 ലക്ഷം രൂപ പിന്നീട് നൽകും. ഇതുകൂടാതെ ഇൻഷുറൻസുമായി ബന്ധപ്പെട്ട രണ്ടു ലക്ഷം രൂപ കൂടി പിന്നീട് നൽകുമെന്നും വനം വകുപ്പ് അറിയിച്ചു.സീതയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ ഉച്ച കഴിഞ്ഞാണ് കാട്ടിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ സീതയെയും ഭർത്താവിനെയും കാട്ടാന ആക്രമിക്കുന്നത്. പീരുമേട് തോട്ടാപ്പുരയ്ക്ക് സമീപത്തുള്ള വനത്തിൽ വച്ചാണ് കാട്ടാനയുടെ അക്രമം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സീതയെ ഭർത്താവും മക്കളും ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമത്തിൽ സീതയുടെ ഭർത്താവിന് പരിക്കേറ്റു.എന്നാൽ ഗുരുതരമല്ല.ഇദ്ദേഹവും താലൂക്ക് ആശുപത്രി ചികിത്സയിലാണ്.
അതേസമയം കാട്ടാനയുടെ അക്രമത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ തന്നെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഇന്നും കോൺഗ്രസിന്റെയും ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് തീരുമാനം.