കല്യാണതണ്ട് - കുഴിയോടിപ്പടി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തും

പാലം നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച് തങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം കണ്ടെത്തി തരണമെന്ന് ആവശ്യം ഉയർത്തിയാണ് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കക്കാട്ടുകടയിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. പാലം നിർമ്മാണം മുടങ്ങി കിടക്കുന്നത് പ്രദേശത്തെ നൂറോളം കുടുംബങ്ങളെയാണ് ദുരിതത്തിലായിരിക്കുന്നത്.
രണ്ടര വർഷം മുൻപാണ് ഇവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് പാലം പൊളിച്ചുനീക്കിയത്. തുടർന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ പാലം നിർമിക്കാനായി അനുവദിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ തുടരുകയാണ്.
പാലം പൊളിച്ചശേഷം സഞ്ചരിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെ നാട്ടുകാർ താൽക്കാലിക നടപ്പാലം സ്ഥാപിച്ചാണ് യാത്ര ചെയ്തിരുന്നത്. ഇത് കഴിഞ്ഞ ദിവസം ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി . വർഷങ്ങളായി മേഖലയിലെ ആളുകൾ യാത്ര മാർഗത്തിനായി തടിപ്പാലം നിർമ്മിക്കുമെങ്കിലും അവ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോകും.
ഇതോടെ മേഖലയിലെ നിരവധി കുടുംബങ്ങളാണ് യാത്ര ദുരിതത്തിൽ ആവുക .നടപ്പാലവും തകർന്നതോടെ ഈ മേഖലയിലുള്ളവർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഇതോടെയാണ് പ്രത്യക്ഷ സമരവുമായി നാട്ടുകാർ രംഗത്ത് വരുന്നത്.
മുൻപ് പാലം നിർമ്മാണത്തിനായി മണ്ണ് പരിശോധന നടത്തിയപ്പോൾ നിശ്ചിത താഴ്ചയിൽ പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ ഫണ്ട് ആവശ്യമായി വന്നു. അതോടെ പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ 13 ലക്ഷം രൂപ കൂടി ലഭ്യമാക്കി. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയതോടെയാണ് പാലം പൊളിച്ചത്.
അടിത്തട്ടിലെ പണികൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലികൾ ആരംഭിച്ചപ്പോഴാണ് മുൻപ് പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നതിനേക്കാൾ അഞ്ചരയടികൂടി താഴെയാണ് പാറയെന്ന് വ്യക്തമായത്. അതോടെ 74 ലക്ഷം രൂപയായി എസ്റ്റിമേറ്റ് പുതുക്കി. അവശേഷിക്കുന്ന തുക ജില്ലാ പഞ്ചായത്തിൽ നിന്ന് വകയിരുത്തിയെങ്കിലും പണികൾ ആരംഭിക്കുന്നതിനു മുൻപ് ഡിസൈനിൽ വീണ്ടും മാറ്റം വേണമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു.
ഡിസൈൻ വീണ്ടും മാറ്റിയതോടെ എസ്റ്റിമേറ്റ് തുക ഒരുകോടിയായി ഉയർന്നു. 35 ലക്ഷം രൂപ ഉപയോഗിച്ച് ഇരുവശങ്ങളിലും അടിത്തറയും തൂണുകളുടെ കുറച്ചുഭാഗവും നിർമിച്ചെങ്കിലും അവശേഷിക്കുന്ന പണികൾക്ക് ഫണ്ടില്ലാത്ത സ്ഥിതിയിൽ ജോലികൾ മുടങ്ങുകയായിരുന്നു.