കട്ടപ്പന വെള്ളയാംകുടിയിൽ വൈദ്യുതി മുടങ്ങിയിട്ട് നാല് ദിവസം. വൈദ്യുതി വകുപ്പിനെ പലതവണ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ

കട്ടപ്പന വെള്ളയാംകുടി മേഖലയിലാണ് ദിവസങ്ങളായി വൈദ്യുതി മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ മരച്ചില്ല ഒടിഞ്ഞുവീഴുകയും പോസ്റ്റ് ഉൾപ്പെടെ തകരുകയും ചെയ്തിരുന്നു. ഇവ പുനസ്ഥാപിക്കണമെന്ന് നിരവധിതവണ വൈദ്യുതി വകുപ്പ് ജീവനക്കാരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
രോഗികളായവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്, വൈദ്യുതി ഇല്ലാതായതോടെ കുടിവെള്ളം അടക്കം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. അതോടൊപ്പം കെഎസ്ഇബി ഓഫീസിൽ ജീവനക്കാർ കുറവാണെന്നാണ് ലഭിക്കുന്ന മറുപടി എന്ന് വാർഡ് കൗൺസിലർ പറയുന്നു.മഴക്കാലത്ത് ജീവനക്കാരുടെ കുറവ് നികത്തി അടിയന്തര നടപടി ഉണ്ടാകണമെന്നും മേഖലയിൽ അടിയന്തരമായി വൈദ്യുതി എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് ശക്തമാകുന്നത്.
മഴക്കാലത്തിനു മുമ്പേ ടച്ച് വെട്ട് അടക്കമുള്ള നടപടികൾ മേഖലയിൽ വേണ്ടവിധം നടത്തിയിട്ടില്ല. ഇതാണ് മഴ ആരംഭിച്ചതോടെ മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി ബന്ധം ഇല്ലാതാവാൻ കാരണമായതും എന്നും നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി വകുപ്പിലേക്ക് ബന്ധപ്പെട്ടിട്ടും കൃത്യമായി ഫോൺ ലഭിക്കുകയില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ആരോപണങ്ങൾ ഉണ്ട്.
നൂറുകണക്കിന് കുടുംബങ്ങളാണ് കട്ടപ്പനയുടെ വിവിധ മേഖലകളിൽ ഇത്തരത്തിൽ ഇരുട്ടിൽ ആയിരിക്കുന്നത്. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ആവാത്ത സാഹചര്യമാണ് ഉള്ളത്.