തൊടുപുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം കൊതകുത്തി അന്ത്യാലുങ്കല്‍ ദാസിന്റെ മകന്‍ ആദിത്യന്‍ ദാസ് (22) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെ തൊടുപുഴ - കാളിയാര്‍ റോഡിലെ ചെറുനിലം ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വണ്ണപ്പുറത്തിന് പോകുകയായിരുന്ന എയിന്‍സ് ബസ് എതിര്‍ ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ബസിനടിയില്‍പ്പെട്ട ബൈക്കുമായി റോഡിലൂടെ ഏറെ നേരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ആദിത്യൻ ബസിനടിയിൽ കുടുങ്ങിപ്പോയി. ഗുരുതര പരിക്കേറ്റ ആദിത്യൻ്റെ കാല്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ആരും തയാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പിന്നീട് നാട്ടുകാര്‍ വിളിച്ചു വരുത്തിയ സ്വകാര്യ ആംബുലന്‍സില്‍ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്നാരോപിച്ച് സ്ഥലത്തെത്തിയ നാട്ടുകാര്‍ ബസ് ജീവനക്കാര്‍ക്ക് നേരെ പ്രതിഷേധമുയര്‍ത്തി.
അപകടം നടന്നതിന് ഏതാനും ദൂരം മുന്നില്‍ വച്ച് അമിത വേഗത്തിലെത്തിയ ഇതേ ബസ് തന്റെ ബൈക്കില്‍ തട്ടാന്‍ തുടങ്ങിയതായും താന്‍ വാഹനം വെട്ടിച്ച് മാറ്റിയത് കൊണ്ട് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപെടുകയായിരുന്നുവെന്നും പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍ പറഞ്ഞു. അപകടമറിഞ്ഞ് കാളിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം അഗ്നി രക്ഷാ സേനയാണ് ബൈക്ക് ബസിനടിയിൽ നിന്നും വലിച്ചു മാറ്റിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആദിത്യൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.