തൊടുപുഴ ഏഴല്ലൂരിൽ സ്വകാര്യബസിന് നേരെ യുവാക്കളുടെ ആക്രമണം.
തൊടുപുഴ ഏഴല്ലൂരിൽ സ്വകാര്യബസിന് നേരെ യുവാക്കളുടെ ആക്രമണം.ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു.തൊടുപുഴ - ഏഴല്ലൂർ - പടിഞ്ഞാറേ കോടിക്കുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ്. സെബാസ്റ്റ്യൻസ് ബസിന് നേരെയായിരുന്നു 3 അംഗം സംഘത്തിന്റെ ആക്രമണം.പെരുമ്പിള്ളിച്ചിറ സ്വദേശി ബെന്നി ചെറിയാൻ മാടവനയുടെ ഉടമസ്ഥതയിലുള്ളതാണ് സെന്റ്. സെബാസ്റ്റ്യൻസ് ബസ്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.തൊടുപുഴ - ഏഴല്ലൂർ - പടിഞ്ഞാറേ കോടിക്കുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻസ് അവസാന ട്രിപ്പ് എടുക്കുന്നതിനായി തൊടുപുഴ സ്റ്റാൻഡിലേക്ക് തിരികെ വരുന്നതിനിടയിൽ ഏഴല്ലൂർ പമ്പ് ഹൗസിന് സമീപത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് കൈ കാണിച്ച് നിർത്തിയ ശേഷം പ്രദേശവാസികളായ 3 യുവാക്കൾ മുൻഭാഗത്തെ ഗ്ലാസ് യാതൊരുവിധ പ്രകോപനവുമില്ലാതെ എറിഞ്ഞ് തകർക്കുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു.ബസ് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഏഴല്ലൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം അടക്കമുള്ള അസാന്മാർഗിക പ്രവർത്തനങ്ങൾ ധാരാളം നടക്കുന്നതായി നാട്ടുകാർക്കിടയിലും വ്യാപകമായ പരാതിയുണ്ട്. ലഹരിപദാർത്ഥങ്ങൾക്കടിപ്പെട്ട ഒരു കൂട്ടം യുവജനങ്ങളാണ് ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും ആരോപണമുണ്ട്.സമാധാനന്തരീക്ഷം തകർക്കുന്ന രീതിയിൽ പെരുമാറുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ പോലീസ് ശക്തമായ നടപടികൾ കൈക്കൊളളണമെന്ന ആവശ്യവും ശക്തമാണ്.