വീട്ടമ്മയുടെ കൊലപാതകം: 17 വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ.
കോളിളക്കം സൃഷ്ടിച്ച രമാദേവി കൊലക്കേസ് പ്രതിയെ 17 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു.രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻനായരെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ പോസ്റ്റ്മാസ്റ്റർ ആയി ജോലിയിലിരിക്കെയാണ് പത്തനംതിട്ട പുല്ലാട്ട് സ്വദേശി ജനാർദ്ദനൻ നായർ ഭാര്യ രമാദേവിയെ കൊലപ്പെടുത്തിയത്. 2006 മെയ് മാസം 26 ന് രമാദേവിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടുവെന്നായിരുന്നു ജനാർദ്ദനൻ നായരുടെ മൊഴി. കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട്കാരനെയാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇയാളെയോ, ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയൊ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിരന്തരമായ അന്വേഷണത്തിനൊടുവിൽ ചുടല മുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം തെങ്കാശിയിൽ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ 75 വയസുള്ള ജനാർദനൻനായർ കുടുങ്ങിയത്.