മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണം: ഇടുക്കി രൂപത

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന ഏഴാമത് രൂപതാ പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമയോഗത്തിൽ എ കെ സി സി ഗ്ലോബൽ യൂത്ത് കൗൺസിൽ സെക്രട്ടറി ശ്രീ സിജോ ഇലന്തൂർ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.
എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള 600ലധികം കുടുംബങ്ങളെ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾപോലും ഹനിച്ചുകൊണ്ട് ആശങ്കയുടെയും നിസ്സഹായതയുടെയും മുൾമുനയിൽ നിർത്തി അവരുടെ എല്ലാവിധ റവന്യൂ അവകാശങ്ങളും നിഷേധിച്ച് അവിടെനിന്നും കൂടിയിറക്കി അവരുടെ മണ്ണ് വഖഫ് ബോർഡിന്റേതാക്കി തീർക്കാൻ ശ്രമിക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയിൽ ഇടുക്കി രൂപത പാസ്റ്റർ കൗൺസിൽ അതിശക്തമായി പ്രതിഷേധിച്ചു.
തലമുറകളായി മുനമ്പം നിവാസികൾ കൈവശം വെച്ചിരിക്കുന്നതും 1975 ലെ ഹൈക്കോടതി തീർപ്പ് അനുസരിച്ച് ഫറൂഖ് കോളേജ് മാനേജ്മെന്റിൽ നിന്നും വില കൊടുത്തു വാങ്ങിയതും എല്ലാവിധ രജിസ്ട്രേഷൻ നടപടികളും പൂർത്തീകരിച്ച് കരമടച്ചു പോന്നിരുന്നതുമായ പട്ടയഭൂമി വഖഫിന്റേതാണ് എന്ന നിരുത്തരവാദപരമായ അവകാശങ്ങൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരായ മനുഷ്യരെ വഖഫിന്റെ പേരിൽ അവകാശങ്ങൾ നിഷേധിച്ച് കുടിയിറക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും യോഗം വിലയിരുത്തി. പണം കൊടുത്ത് വാങ്ങുകയും കരമടച്ചു പോരുകയും ചെയ്യുന്ന പട്ടയ ഭൂമി പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു.
രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സി. ടെസ്ലിൻ എസ് എച്ച്, സി. റോസിൻ എഫ് സി സി, സി. ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, സി. ആനി പോൾ സി എം സി,ഡോ. അനിൽ പ്രദീപ്, ശ്രീമതി ആൻസി തോമസ്,ശ്രീ. ജെറിൻ ജെ. പട്ടാംകുളം, കുമാരി.മരീറ്റ തോമസ് എന്നിവർക്ക് സംസാരിച്ചു. എന്ന് രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.