ഈട്ടിത്തോപ്പ് തൂവൽ റോഡിന് പച്ചകൊടി, റോഡ് യാത്രായോഗ്യമാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിക്കുമെന്ന് ജനപ്രതിനിധികളുടെ ഉറപ്പ്
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19 ആം വാർഡിൽ പെട്ടതും, ടൂറിസ്റ്റ് കേന്ദ്രമായ തൂവൽ അരുവിയിലേക്കുള്ള ഏക സഞ്ചാര പാതയുമായ ഈട്ടിത്തോപ്പ് തൂവൽ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഈട്ടിത്തോപ്പ് നിവാസികൾക്ക് താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് എത്തിച്ചേരുവാനുള്ള എളുപ്പവഴിയാണിത്. ഈ മേഖലയിൽ നിന്നും എഴു കുംവയൽ കുരിശുമലയിലേക്കുള്ള തീർത്ഥാടകർക്കും എളുപ്പ മാർഗ്ഗമാണ് ഈ റോഡ്.
റോഡിൻറെ ദുരവസ്ഥ മൂലം മേഖലയിലെ വിദ്യാർത്ഥികളും, പ്രായമായവരും അടക്കമുള്ള നാട്ടുകാർ പുറംലോകവുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും നിലനിൽക്കുന്നു. റോഡിൻറെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഈട്ടിത്തോപ്പ് വിജയമാതാ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ മണിക്കിനെത്തിൻ്റെ നേതൃത്വത്തിൽ ഏഴുകും വയൽ നാട്ടുകൂട്ടം പ്രവർത്തകർ ഉടുമ്പൻ ചോല എംഎൽഎ, എം എം മണിക്കും, ജില്ലാ പഞ്ചായത്ത് അംഗം വി എൻ മോഹനനും, സിപിഎം നേതാവ് പി എൻ വിജയനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡ് അടിയന്തരമായി യാത്രായോഗ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിലോ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തോ റോഡ് സഞ്ചാരയോഗ്യമാക്കും എന്നുള്ള ഉറപ്പാണ് നാട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്. നാട്ടുകൂട്ടം പ്രവർത്തകരായ ജോണി പുതിയാപറമ്പിൽ , ഷാജി കൈതോലിൻ മാത്തുക്കുട്ടി ആനക്കല്ലിൽ സാബു മാലിയിൽ, ജോസുകുട്ടി മുളയപ്പറമ്പിൽ, എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.