ശബരിമല മണ്ഡലകാല തീർത്ഥാടനമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കട്ടപ്പന മേഖലയിൽ മുന്നൊരുക്കങ്ങൾ ഒന്നുമില്ല

ശബരിമല മണ്ഡലകാല തീർത്ഥാടനമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ തീർത്ഥാടകർക്കായി കട്ടപ്പന മേഖലയിലും യാതൊരു വിധ മുന്നൊരുക്കങ്ങളും നടന്നിട്ടില്ല. തീർത്ഥാടക വാഹനങ്ങൾ ഏറെ കടന്നു പോകുന്ന പുളിയൻമല - കട്ടപ്പന പാതയോരത്തെ കാടു പടലങ്ങൾ വെട്ടിനീക്കലോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കലോ നടന്നില്ല.
കട്ടപ്പന ടൗണിലെ തിരക്കിലകപ്പെടാതെ തീർത്ഥാടകർക്ക് യാത്ര ചെയ്യുന്നതിനായി നിർമ്മിച്ച പാറക്കടവ്- വള്ളക്കടവ് ബൈപ്പാസിലേയ്ക്ക് തിരിയുന്നതിനു ദിശാ സൂചക ബോർഡുകളും അപര്യാപ്തമാണ്. നിലവിലുള്ള ട്രാഫിറ്റ് സൂചക ബോർഡുകളെല്ലാം തന്നെ കാടുകയറി മൂടിയ നിലയിലാണ്.
കട്ടപ്പന ടൗണിലും ദിശാസൂചകബോർഡുകളുടെ കുറവു തീർത്ഥാടകരെ വലച്ചേക്കും. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിലെ ഉൾപ്പെടെ യാതൊരു വിധ ആലോചന യോഗങ്ങളോ ചേർന്നിട്ടില്ല. അടിയന്തിരമായി അധികൃതർ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്ക നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.