ഏലപ്പാറ പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിക്കെതിരെ ഡി.വൈ എഫ്. ഐ പ്രതിക്ഷേധം
ഏലപ്പാറ പഞ്ചായത്തിനെ വികസന മുരടിപ്പിലേക്ക് തള്ളിവിടുന്ന ഭരണ വൈകല്യങ്ങൾ തുറന്നു കാട്ടി ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 11 ന് പഞ്ചായത്ത് ഓഫിസിലേയ്ക്ക് ജനകീയ മാർച്ച് നടത്തി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം ബി അനുപ് ഉദ്ഘാടനം ചെയ്തു. അധികാരം ജനങ്ങളിലേക്ക് എന്ന മഹത്തായ സന്ദേശങ്ങളെയെല്ലാം തകർത്ത യു ഡി എഫ് ഭരണം 17 വാർഡിന്റെയും വികസനത്തെ പിന്നോട്ടടിച്ചു.
പൊതു ഇടങ്ങളെല്ലാം ചീഞ്ഞു നാറുന്ന വിധത്തിൽ മാലീന്യങ്ങൾ കുമിഞ്ഞ് കൂടി ,ഇനിയും ഞാൻ ഒഴുകട്ടെ എന്ന പദ്ധതി അട്ടിമറിച്ചതിന്റെ ഫലമായി തോടുകളും ജല സ്രോതസുകൾ മലീനമായി., അഴിമതിയും കെടുകാര്യസ്ഥതയും കൈ മുതലാക്കിയ ഭരണ നേതൃത്വം ദീർഘവീഷണമുള്ള ഒരു പദ്ധതിയും കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടതായി പ്രതിഷേധക്കാർ ആരോപിച്ചു. മാലീന്യ നീക്കം പാടെ താളം തെറ്റി പകർച്ചവ്യാധി ഭീഷണിയിലാണ്.
നാലര വർഷം മുൻപ് എൽ ഡി എഫ് നടപ്പിലാക്കിയ എല്ലാ വികസന പദ്ധതികളും തകർത്തു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് മാലീന്യ വിമുക്ത ഗ്രാമം എന്ന ആശയത്തെ മുൻ നിർത്തി വഴികാട്ടാൻ വാഗമൺ എന്ന വൻ പദ്ധതിയെ തകർത്തത്. സംസ്ഥാന ശുചിത്വ മിഷൻ സഹായത്തോടെ ലക്ഷങ്ങൾ മുടക്കിയ പദ്ധതിയാണ് അഴിമതി കാട്ടുവാൻ വേണ്ടി പ്രവർത്തന രീതികൾ തന്നെ മാറ്റിമറിച്ചത് . പഞ്ചായത്ത് വരുത്തി വച്ച സാമ്പത്തിക നഷ്ടം ലക്ഷങ്ങളാണ്.
ഹരിത കർമ്മസേനയെ പോലും രാഷ്ട്രിയ വത്ക്കരിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ എല്ലാ നീക്കങ്ങളും അഭിമാന പദ്ധതികളെ തന്നെ തകിടം മറിച്ചു. വാഗമൺ പാറകെട്ട് കൂടി വെള്ളക്ഷാമം രൂക്ഷമാണ്. കിഴക്കേ ചെമ്മണ്ണ് റോഡ് തകർന്ന് പ്രദേശവാസികൾ രൂക്ഷമായ യാത്ര ക്ലേശം അനുഭവിക്കുകയാണ്. ഇത്തരം ജനകീയ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് യു ഡി എഫ് ഭരണ നേതൃത്വം . ഏലപ്പാറ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിൽ വ്യക്തമായ കാഴ്ചപാടില്ല.
ടൗണിൽ പലപ്പോഴും ഉണ്ടാകുന്ന ഗതാഗത കുരുക്ക് അപകടങ്ങൾക്ക് കാരണമാകുന്നു. കടകളുടെയും മറ്റ് പ്രധാന സ്ഥാപനങ്ങളുടെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വ്യാപാരികളുടെ വരുമാനത്തെ പ്രതികുലമായി ബാധിക്കുന്നു.ഇത്തരം ഭരണ വൈഗല്യങ്ങൾ ചൂണ്ടികാട്ടിയാണ് ഡി വൈ എഫ് ഐ പ്രതിഷേധം നടത്തിയത്. സമരത്തിൽ സി സി സിൽവസ്റ്റർ, സി ജോതിഷ്, വി പി സുരേഷ്, അഫ്സൽ മുഹമ്മദ്, ആർ പ്രദീപ്, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.