നെടുംകണ്ടത്ത് എ ടി എം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
നെടുംകണ്ടത്ത് എ ടി എം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.മധ്യപ്രദേശ് സ്വദേശികളായ രാംസായി, ദരുണ്‍ സായി എന്നിവരാണ് പിടിയിലായത്.സി സി ടി വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലിസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ ടി എം തകര്‍ക്കാന്‍ ശ്രമം നടന്നത്. രാത്രിയില്‍ കൗണ്ടറില്‍ എത്തിയ രാംസായിയും ദരുണ്‍ സായിയും ആദ്യം എ ടി എം ല്‍ നിന്ന് പണം എടുക്കുകയും പിന്നീട് മുഖം മറച്ചു തിരികെ എത്തി എ ടി എം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ എ ടി എം പൂര്‍ണ്ണമായും തകര്‍ത്ത് പണം എടുക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലിസ് കൗണ്ടറിന് ഉള്ളില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും മേഖലയിലെ ഏല തോട്ടങ്ങള്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.
രാം സായി പാറതോട്ടിലെ ഏലക്കാ സ്റ്റോറിലും ദരുണ്‍ സായി ഉടുമ്പൻചോല ചെമ്മണ്ണാറിലെ ഏല തോട്ടത്തിലുമാണ് ജോലി ചെയ്ത് വന്നിരുന്നത്. മോഷണ ശ്രമത്തിന് ശേഷം പ്രതികളിലൊരാള്‍ നാട് വിടാന്‍ ശ്രമിയ്ക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തില്‍ ഉടുമ്പൻചോല പോലിസ് മൂന്ന് ടീമുകളായി തിരിഞ്ഞ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആണ് അന്വേഷണം നടത്തിയത്.
രാംസായി വര്‍ഷങ്ങളായി പാറത്തോട്ടിലെ ഏലക്ക സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. മൂന്ന് ആഴ്ച മുന്‍പാണ് ദരുണ്‍ ജോലിയ്ക്കായി ചെമ്മണ്ണാറില്‍ എത്തിയത്. മധ്യപ്രദേശില്‍ ഇരുവരും അയല്‍ വാസികള്‍ ആണ്. ദരുണ്‍ സായി മധ്യപ്രദേശില്‍ മോഷണ കേസില്‍ പ്രതിയാണ്.തിങ്കളാഴ്ച രാത്രിയില്‍ പറത്തോട്ടിലെ ജോലി സ്ഥലത്ത് ഒത്തു ചേര്‍ന്ന ഇരുവരും എ ടി എം കവര്‍ച്ച ചെയ്യാന്‍ പദ്ധതി ഒരുക്കുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.