ഉപ്പുതറയിൽ അയൽവാസികൾ മർദിച്ച യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ കീഴടങ്ങി

ഉപ്പുതറയിൽ അയൽവാസികൾ മർദിച്ച യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ജനീഷിൻ്റെ അയൽവാസികളായ പൂക്കൊമ്പിൽ എത്സമ്മ മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ അഡ്വ: ജയിംസ് കാപ്പൻ മുഖേന ഹാജരായത്.
ഉപ്പുതറ മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് ഇന്നലെ രാത്രിയിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്.ഇന്നലെ 10.30 ഓടെയാണ് ജനീഷിന് മർദനം ഏറ്റത്.ഇന്നലെ രാവിലെ ജനീഷിനെ അയൽ വാസികളായ എത്സമ്മയും മകനും ചേർന്ന് മർദിച്ചതായാണ് സമീപവാസികൾ പറയുന്നത്.
എൽസമ്മയുടെ വീടിൻ്റെ ചില്ല് പൊട്ടിച്ചുവെന്നാരോപിച്ചാണ് മർദിച്ചത്. മർദനത്തിനിടെ ബോധരഹിതനായ ജനീഷിനെ ഉപേക്ഷിച്ച് ഇരുവരും കടന്നു കളഞ്ഞു. ഇതിന് ശേഷം ജനീഷിൻ്റെ പേരിൽ ഉപ്പുതറ പോലീസിൽ പരാതി നൽകി. 11മണിക്ക് ശേഷം കലോത്സവത്തിൻ്റെ പിരിവിനെത്തിയ അഡ്വ. അരുൺ പൊടിപാറയും സംഘവുമാണ് ഇയാൾ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വെള്ളം മുഖത്ത് തളിച്ചപ്പോൾ ജീവൻ ഉണ്ടന്ന് മനസിലായി. തുടർന്ന് പോലീസെത്തി ആശുപത്രിയി പ്രവേശിപ്പിച്ചു. ബന്ധുക്കളെ വിളിച്ച് വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് അയച്ചു .കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജനീഷിൻ്റെ അയൽ വാസിയായ മങ്ങാട്ട് ശേരിൽ രതീഷിൻ്റെ പറമ്പിൽ പണിയെടുക്കുന്നതിനിടെ കാപ്പി കുടിക്കാൻ കയറിയതായിരുന്നു ജനീഷ് . ജനീഷ് , പ്രതിയെന്നാരോപിക്കുന്നവരുടെ വീട്ടിലെത്തി ബഹളും വെക്കുകയും ജനൽ ചില്ല് തകർക്കുകയു ചെയ്തു. ഈ സമയം എൽസമ്മ ഒറ്റക്കായിരുന്നു. എത്സമ്മ മകനെ വിളിച്ച് വരുത്തി ജനീഷിൻ വീട്ടിലെത്തി മർദ്ദിച്ച് അവശനാക്കിയെന്നാണ് പോലീസ് സൂചന നൽകുന്നത്. ജനീഷ് മരിച്ചെന്നറിഞ്ഞ ഉടൻ എൽസമ്മയും മകനും ഒളിവിൽ പോയി. പീരുമേട് ഡിവൈ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.