വണ്ടിപെരിയാർ ഡൈമൂക്ക് മോഖലയിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു
ഒരിടവേളക്ക് ശേഷം വീണ്ടും വണ്ടിപെരിയാർ ഡൈമൂക്ക് ഭാഗത്ത് പുലിയുടെ ആക്രമണം ഉണ്ടായിരിക്കുകയാണ്.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടന്ന പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകളെ ആണ് ഡൈമൂക്ക് സ്വദേശിയായ മോഹന് നഷ്ടമായത്.ഇതിൽ ഒരു ആടിനെ കൊന്ന് വലിയ കാറ്റാടി മരത്തിൻ്റെ മുകളിൽ കയറ്റി വച്ചാണ് പുലി ഭക്ഷിച്ചത്.
ഒരണ്ണത്തിനെ പിടിച്ച് കൊന്ന് ഉൾക്കാട്ടിൽ കൊണ്ടു പോവുകയും ചെയ്തു. ഈ സംഭവം നേരിൽ കണ്ട ഡൈമൂക്ക് സ്വദേശിയാണ് മോഹനെ വിളിച്ച വിവരം അറിയിക്കുന്നത്.കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കുറവായിരുന്നു.വീണ്ടും വന്യമൃഗ ശല്യം ആരംഭിച്ചതോടെ നാട്ടുകാർ ഭീതിയിൽ കഴിയേണ്ട അവസ്ഥയാണെന്നും അടിയന്തരമായി ഈ പ്രദേശത്ത് കൂട് സ്ഥാപിച്ച പുലിയെ പിടിക്കാനുള്ള നടപടികൾ ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ സംഭവം ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ആരും തിരിഞ്ഞുനോക്കിയില്ല എന്നും മോഹൻ പറഞ്ഞു.കഴിഞ്ഞ ആറ് മാസത്തിന് മുൻപ് മൂങ്കിലാർ ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്ത് മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.തുടർന്ന് വനപാലകർ ഇടപ്പെട്ടു മൂങ്കിലാർ നാൽപതേക്കർ ഭാഗത്ത് പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചതല്ലാതെ പുലി കെണിയിൽ വീണതുമില്ല.
പിന്നീട് തങ്കമല , മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ കടുവായു ആക്രമണത്തിൽ നിരവധി വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയതോടെ മൂങ്കിലാറ്റിൽ സ്ഥപിച്ച കൂട് ഇപ്പോൾ മൂലക്കയം ഭാഗത്ത് സ്ഥാപിച്ചിരിക്കുകയാണ്.ഇത് സ്ഥാപിച്ചിട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടു.കടുവ കെണിയിൽ അകപ്പെട്ടിട്ടുമില്ല. എന്തായാലും പുലി നാട്ടിലുണ്ട് എന്ന ഭീതിയോടെ കഴിയുന്ന ഡൈമുക്ക് സ്വദേശികളുടെ ഭരിഭ്രാന്തി മാറ്റുന്നതിനായി ഡൈമൂക്ക് ഭാഗത്ത് കൂട് സ്ഥാപിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

