ഇരട്ടയാർ ടണൽ മുഖത്തും പരിസരത്തും സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തുന്ന ടണലിന്റെ പരിസരം സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. നിരവധി മുങ്ങി മരണങ്ങളാണ് ഇരട്ടയാർ ഡാമിലും തണൽ പരിസരത്തും ഉണ്ടായിട്ടുള്ളത് . ഒടുവിൽ രണ്ട് കുട്ടികളുടെ ജീവനും ഇരട്ടയാറിൽ പൊലിഞ്ഞു .പലപ്പോഴും മൃതദേഹങ്ങൾ ഇരട്ടയാർ ടണലിന്റെ മുൻപിലെ കോൺക്രീറ്റ് ഗ്രില്ലിൽ ഉടക്കി കിടക്കും. എന്നാൽ മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ലെങ്കിൽ ടണലിലൂടെ ഒഴുകി അഞ്ചുരുളിയിലെത്തും എന്ന നിഗമനമാണ് ഉള്ളത്.
പിന്നീട് മൃതദേഹത്തിന് ആയുള്ള തിരച്ചിൽ അഞ്ചുരുളി കേന്ദ്രമായിട്ടും നടത്താൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങും. അതിനിടയിൽ ടണലിൽ എവിടെയെങ്കിലും മൃതദേഹം ഉടക്കി കിടക്കുമോ എന്ന സംശയവും ഉയർന്നുവരും. പിന്നീട് ടണലിലും പരിശോധന നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നു. എന്നാൽ ടണലിലെ പരിശോധന ഏറെ ശ്രമകരവും ദുഷ്കരവും ആയിരിക്കും.
ഇരട്ടയാർ ടണൽ മുഖത്തെ കോൺഗ്രീറ്റ് ഗ്രില്ലിന് സമീപത്ത് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്നതാണ് പ്രദേശവാസികൾ പറയുന്നത്. നിരവധി കുട്ടികൾ അടക്കം മേഖലയിൽ കളിക്കുവാനും മറ്റുമായി എത്തുന്നു. ഈ സാഹചര്യത്തിൽ ഏതുസമയവും അപകടം മേഖലയിൽ പതിഞ്ഞിരിക്കുണ്ട് . ടണൽ മുഖത്തും പരിസരങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഡാം സേഫ്റ്റി അതോറിറ്റിയും , കെഎസ്ഇബിയും തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികൾ മുന്നോട്ടുവെക്കുന്ന ആവശ്യം.
1974 മാർച്ചിൽ ആരംഭിച്ച ടണൽ നിർമ്മാണം 1980 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് കിലോമീറ്റർ നീളത്തിൽ ഒറ്റപ്പാറയിൽ അഞ്ചുരുളിയിലും ഇരട്ടയാറിലും ഒരുപോലെ നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിച്ചതാണ് അഞ്ചുരുളി ടണൽ.ടണലിനുള്ളിൽ ആളുകൾ കുടുങ്ങി രക്ഷപ്പെടുത്തിയ ചരിത്രവും ഉണ്ടായിട്ടുണ്ട്. അപകട സാധ്യതകൾ നിലനിൽക്കുന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.