ഡീൻ കുര്യാക്കോസ് എം പി യുടെ വാഹനത്തിൽ ഇടിച്ച ശേഷം പാഞ്ഞു പോയ കാർ പൊലീസ് ഏലപ്പാറയിൽ വച്ച് പിടികൂടി
ഡീൻ കുര്യാക്കോസ് എം പി സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച ശേഷം പാഞ്ഞു പോയ കാർ പൊലീസ് കൈകാട്ടിയിട്ടും നിറുത്താൻ കൂട്ടാക്കാത്തതിനെ തുടർന്ന് ഏലപ്പാറയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയ ശേഷം പൊലീസ് പിടി കൂടി.പൊലീസ് സംഘത്തിന് നേരെ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് മദ്യപിച്ചു വാഹനം ഓടിച്ചതിനും, പൊലീസ് കൈകാട്ടിയിട്ടു വാഹനം നിറുത്താതെ പോയതിനും പാമ്പാടുംപാറ സ്വദേശി സുധീഷിനെതിരെ രണ്ടു കേസുകൾ ചാർജ് ചെയ്തു.
ഞായറാഴ്ച രാത്രി എഴുമണിയോടെ പെരുവന്താനത്തിന് സമീപം വച്ചാണ് എം പി യുടെ വാഹനത്തിൽ പിന്നോട്ടു വന്ന കാർ ഇടിച്ചു കേടുപാടുകൾ വരുത്തിയത്. നിറുത്താതെ പോയ ഈ വാഹനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനും സമീപം കിടക്കുന്നതു പിന്നാലെ വന്ന എംപിയുടെ ശ്രദ്ധയിൽപ്പെട്ടു.
എം പിയുടെ കാർ ഇവിടെ നിറുത്തി വാഹനത്തിൽ ഇടിച്ചതിനെ കുറിച്ചു ചോദിച്ചപ്പോൾ കളിയാക്കിയ ശേഷം വീണ്ടും അമിത വേഗതയിൽ പാഞ്ഞു പോയി. വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിക്കാനത്ത് ഹൈവേ പൊലീസ് സംഘം കൈകാട്ടി കാർ നിറുത്താൻ ആവശ്യപ്പെട്ടു.
എന്നാൽ വാഹനം നിറുത്താൻ തയാറായില്ല.ഇതോടെ പീരുമേട് സിഐ ഗോപി ചന്ദ്രൻ ഏലപ്പാറയിൽ പട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘത്തോട് വാഹനം പിടികൂടാൻ നിർദേശിച്ചു. ഇവർ റോഡിൽ വാഹന ക്രമീകരണം ഏർപ്പെടുത്തിയതോടെ കാറിനു കടന്നു പോകാൻ കഴിയാതെ വന്നു.
വാഹനത്തിൻ്റെ ഡ്രൈവറെ വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ആണ് പൊലീസിനു നേരെ തട്ടിക്കയറിയത്. ഈ സമയം കൊണ്ടു സി ഐ യും ഹൈവേ പൊലീസും ഉൾപ്പെടെ ഇവിടെ എത്തി. വാഹനത്തിൽ പാമ്പാടുംപാറ ബ്ലോക്ക് പഞ്ചായത്തംഗവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.