തൊടുപുഴയിലെ സിനിമ ചിത്രികരണത്തിനിടെ നടൻ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് നടിയുടെ മൊഴിയെടുത്തു
തൊടുപുഴയിലെ സിനിമ ചിത്രികരണത്തിനിടെ നടൻ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് നടിയുടെ മൊഴിയെടുത്തു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷനുകളിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. അതിക്രമം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ നടിയെ എത്തിച്ച് തെളിവെടുപ്പും നടത്തി. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ജയസൂര്യയ്‌ക്കെതിരെ മൊഴി നൽകാൻ നടി തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിയത്. നടിയെ തൊടുപുഴയിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി പോലീസ് വീഡിയോയിലും പകർത്തി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പൂർത്തിയായത്.
ജയസൂര്യക്കെതിരായ നടിയുടെ പരാതിയിൽ തിരുവനന്തപുരം കരമന പൊലീസ് എടുത്തകേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി. പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്.
കൃത്യമായ കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുൻപിൽ പറഞ്ഞിട്ടുണ്ട്. പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. സിനിമ മേഖലയിൽ ഒരുപാട് വൃത്തികേടുകൾ കണ്ടിട്ടുണ്ട്.ജയസൂര്യയുടെ പേര് ആദ്യം പുറത്തു പറയാതെ ഇരുന്നത് കുടുംബം പറഞ്ഞിട്ടാണെന്നും പരാതിക്കാരി പറഞ്ഞു.കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് ലൈംഗിക അതിക്രമത്തിന് ജയസൂര്യയ്ക്കെതിരെ കേസ് എടുത്തിരുന്നു.
സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ, രജിസ്റ്റർ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്.