ബൈസൺവാലി ചൊക്രമുടിയിൽ പരിസ്ഥിതി ലോല മേഖലയിൽ റോഡും ചെക്ക്ഡാമും നിർമ്മിച്ചത് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ അവഗണിച്ചെന്ന് റിപ്പോർട്ട്
ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്ന ചൊക്രമുടിയിൽ പരിസ്ഥിതി ലോല മേഖലയിൽ റോഡും ചെക്ക്ഡാമും നിർമ്മിച്ചത് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ അവഗണിച്ചെന്ന് റിപ്പോർട്ട്. ചൊക്രമുടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പ് അധികൃതരുടെ ഒത്താശ ഉണ്ടെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.
ബൈസൺവാലി വില്ലേജിലെ ചൊക്രമുടി ഭാഗത്താണ് ഭൂമാഫിയ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും പേരിലുള്ള ഒരു ഹെക്ടറിൽ അധികം ഭൂമിയിലെ മരങ്ങൾ ഏതാനും മാസം മുമ്പ് മുറിച്ച് മാറ്റി. ഇവ വാഹനത്തിൽ കൊണ്ടുപോകാനായി ആദ്യം ഇവിടെ മൺറോഡ് നിർമിച്ചു. പിന്നീട് ഈറോഡ് ടാർ ചെയ്തു. റോഡ് നിർമ്മാണത്തിനായി പാറകൾ പൊട്ടിച്ചു നീക്കിയപ്പോൾ ഉണ്ടായ കുഴി 16 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും പുനർ നിർമ്മിച്ച് ചെക്ക് ഡാമാക്കി മാറ്റി.
ഭൂമി പ്ലോട്ടുകളായി തിരിക്കുന്നതിന് കല്ലുകൊണ്ട് കയ്യാലകളും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ റോഡ് നിർമ്മിച്ചതിനെതിരെ കഴിഞ്ഞ ജൂലൈ അഞ്ചിന് റവന്യൂ വകുപ്പ് സ്ഥലത്തിൻറെ കൈവശക്കാരന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.കൈവശക്കാരൻ്റേയും ഭാര്യയുടെയും പേരിൽ ഒരേ ദിവസം തന്നെ കെട്ടിട നിർമ്മാണത്തിന് റവന്യൂ വകുപ്പ് എൻ ഓ സിയും നൽകി. ഇത് വിവാദമായതോടെ കഴിഞ്ഞദിവസം റെഡ് സോണിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബൈസൺവാലി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്തു.
ഇവിടെ പതിറ്റാണ്ടുകളായി കൃഷി ചെയ്ത് താമസിക്കുന്ന കർഷകർ ഭൂമിയുടെ പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുമ്പോഴാണ്, ചുറ്റും റവന്യൂഭൂമി മാത്രമുള്ള ചൊക്രമുടി മലയുടെ ഒരു ഭാഗത്ത് സ്വകാര്യ വ്യക്തികൾക്ക് പട്ടയം ലഭിച്ചത്.വ്യാജ പ്രമാണങ്ങൾ ചമച്ചാണ് കൃഷിഭൂമിയല്ലാത്ത ഇവിടെ പട്ടയം നേടിയതെന്ന ആരോപണം ശക്തമാണ്.
ഉന്നതതല ഇടപെടലിലൂടെ മാത്രമേ ഇതിന് സാധ്യതയുള്ളൂ. ടൂറിസം വികസനത്തിന്റെ പേരിൽ ഭൂമാഫിയ ചൊക്രാമുടിയിലും സമീപപ്രദേശങ്ങളിലും റോഡ് നിർമ്മിച്ചു എന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. കയ്യേറ്റത്തിനും അനധികൃത നിർമ്മാണത്തിനും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.










