ഇടുക്കിക്കവല ബൈപാസ് റോഡരികിൽ മലിനജലം കെട്ടിക്കിടക്കുന്നു: കൊതുകുശല്യം രൂക്ഷം

കട്ടപ്പന നഗരത്തിലെ ജനങ്ങളെ മാരക കൊതുകരോഗങ്ങൾക്ക് അടിമപ്പെടുത്താൻ ഒരുങ്ങുകയാണ് ഇടുക്കി കവല -പള്ളിക്കവല ബൈപ്പാസ് റോഡിന് സമീപമുള്ള വെള്ളക്കെട്ട്. ഹൗസിങ് ബോർഡ് വക സ്ഥലത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്. നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായും ഇവിടം മാറിയതിനാൽ, മാറാരോഗങ്ങളുടെ ഉത്ഭവമാകുകയാണ് പ്രദേശം . മലിന ജലം നാളുകളായി കെട്ടിക്കിടക്കുന്നതോടെ മേഖലയിൽ വ്യാപകമായി കൊതുക് പെരുകുന്നുവെന്നും നാട്ടുകാർ പറയുന്നു.
വർഷങ്ങളായി തുടരുന്ന പ്രതിസന്ധിക്കുമേൽ നഗരസഭയ്ക്കും ജില്ലാ കളക്ടർക്കുമടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. മാലിന്യം നിറഞ്ഞ മലിനജലം മഴ പെയ്യുമ്പോൾ ഒഴുകി കുടിവെള്ള സ്രോതസ്സുകളിലേക്കും എത്തുന്നു. വർഷങ്ങളായി നേരിടുന്ന പ്രതിസന്ധിക്കുമേൽ നഗരസഭ മുഖം തിരിക്കുന്നതോടെ റോയൽ സിറ്റി റസിഡൻസ് അസോസിയേഷന്റെയും അനശ്വര എസ് എച്ച് ജിയുടെയും ആഭിമുഖ്യത്തിൽ മന്ത്രിമാരടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാനും പ്രതിഷേധം സംഘടിപ്പിക്കാനും ഒരുങ്ങുകയാണ്.
തങ്ങൾക്ക് ശുദ്ധജലവും വായുവും ലഭിക്കുന്നതിനൊപ്പം സാംക്രമിക രോഗ ഭീഷണിയിൽ നിന്ന് രക്ഷ വേണം എന്നും പ്രദേശ വാസിയായ ഷിജോ പറയുന്നു. വർഷങ്ങളായി ഈ പ്രതിസന്ധി ഇവിടെ തുടരുന്നതാണ്. പരാതികളും സമ്മർദ്ദങ്ങളും ഏറുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി നഗരസഭ എന്തെങ്കിലും ചെയ്ത് മടങ്ങുന്നതാണ് പതിവ്. നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഹപ്പായി മേഖല മാറി .
മാരക രോഗങ്ങൾ പടർത്തുന്ന കൊതുകുകളെ ഇവിടെനിന്ന് കണ്ടെത്തിയിട്ടും ആരോഗ്യവകുപ്പോ നഗരസഭയോ ഇക്കാര്യത്തിൽ വേണ്ട ഗൗരവം കാണിക്കുന്നില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉള്ള ഹൗസിംഗ് ബോർഡിൽ വിവരം ധരിപ്പിച്ച് നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാവാത്ത പക്ഷം പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഐഎമ്മും ഇടതുപക്ഷ യുവജന സംഘടനയും. കട്ടപ്പന നഗരത്തിലെ വിശ്രമ കേന്ദ്രമാക്കി ബൈപ്പാസ് റോഡിന്റെ ഈ ഭാഗം മാറ്റാം എന്ന വാഗ്ദാനത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ഇത്തരത്തിൽ മേഖലയിൽ വിശ്രമകേന്ദ്രം സജ്ജമാക്കിയാൽ മാലിന്യ നിക്ഷേപത്തിന് ശമനം ഉണ്ടാകും. മേഖലയിൽ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിനൊപ്പം വീണ്ടും വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാനുള്ള ശാശ്വത നടപടികൾ കൂടി അധികാരികൾ നടപ്പിലാക്കണമെന്ന ആവശ്യമാണ് ഉയർന്ന് വരുന്നത്.അതേ സമയം മേഖലയിൽ ഇതേ സ്ഥിതി തുടർന്നാൽ വരും നാളുകൾ കട്ടപ്പന നഗരത്തിലെ ജനങ്ങളെ കാത്തിരിക്കുന്നത് മാരകരോഗങ്ങളുടെ പട്ടികയായിരിക്കും.