കട്ടപ്പന കല്യാണത്തണ്ട് ഭൂ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു

കട്ടപ്പന കല്യാണത്തണ്ട് മേഖലയിലെ 1970 മുതൽ സ്ഥിരതാമസമാക്കിയിട്ടുള്ള 43 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സർക്കാർ ഭൂമിയെന്ന ബോർഡു സ്ഥാപിച്ച് റവന്യു വകുപ്പ് നടപ്പാക്കുന്നതെന്നും ഈ നീക്കത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.
പ്രശ്നപരിഹാര ശ്രമത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകാനും മറ്റ് നിയമ നടപടികൾക്കുമായി മേഖലയിലെ കുടുംബങ്ങളുടെ ആധികാരിക രേഖയുടെ പകർപ്പുകൾ സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ചു. കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ 30 ഓളം കുടുംബങ്ങളുടെ രേഖകൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ടിന് കൈമാറി.
കുടിയിറക്കുനീക്കം അവസാനിപ്പിക്കുക, വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമായ കൃഷിഭൂമിക്ക് പട്ടയം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പിന്തുണയോടെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ സമരമാണ് 27 ന് കട്ടപ്പന വില്ലേജ് ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച്.തുടർന്ന് കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് ഓഗസ്റ്റ് 30 ന് കർഷക മാർച്ചും കൂട്ടധർണ്ണയും നടത്തുവാനും തീരുമാനമുണ്ട്.
കല്യാണത്തണ്ട് മാളിയേക്കൽ ശിവൻ്റെ വീട്ടിൽ നടന്ന രേഖകളുടെ ശേഖരിക്കൽ യോഗത്തിൽ ജനകീയ സമര സമിതി ചെയർമാൻ ബിജു ചക്കുംചിറ, കൺവീനർ റ്റി.സി.മോഹനൻ, സിജു ചക്കുംമൂട്ടിൽ, ബീന ജോബി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, അരുൺകുമാർ കാപ്പുക്കാട്ടിൽ, പി.എസ് മേരിദാസൻ, പൊന്നപ്പൻ അഞ്ചപ്ര നോബിൾതോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പരിപാടികളിലൂടെ തങ്ങളുടെ ഭൂപ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.