ഇരട്ടയാർ വലിയതോവാള പാലം മുതൽ ഇരട്ടയാർ നോർത്ത് വരെയുള്ള മൂന്നു കിലോമീറ്ററോളം വരുന്ന റോഡിൽ കുഴികൾ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി

കട്ടപ്പനയിൽ നിന്നും അടിമാലിയ്ക്ക് പോകാനുള്ള എളുപ്പ വഴികൂടിയായ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. തോപ്രാംകുടി, മേലേചിന്നാർ, എഴുകുംവയൽ, ഈട്ടിത്തോപ്പ് , ചെമ്പകപ്പാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് കട്ടപ്പനയിൽ എത്താനുള്ള മാർഗവും ഇരട്ടയാർ നോർത്ത് റോഡാണ്. 1987 ൽ ഇരട്ടയാർ ഡാം കമ്മീഷൻ ചെയതപ്പോൾ ഇരട്ടയാർ ചപ്പാത്ത്- നോർത്ത് റോഡ് അന്ന് പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. അന്ന് നാട്ടുകാരുടെ ഉൾപ്പെടെ ശ്രമത്തിന്റെ ഫലമായി നിർമ്മിച്ച റോഡാണിത്.
എന്നാലിപ്പോൾ റോഡിലാകെ ഗട്ടറുകൾ രൂപപ്പെട്ടതാണ് യാത്രികരെ ദുരിതത്തിലാക്കുന്നത്. റോഡിൻ്റെ എഡ്ജുകളിലും വലിയ കട്ടിംഗ് ഉണ്ടായിരിക്കുന്നത് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനും തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ പ്രദേശത്തുകൂടി ഇരുചക്ര വാഹനങ്ങളും ചെറു കാറുകൾക്കും യാത്ര ദുരിതം നിറഞ്ഞതായി.
ഇരട്ടയാർ ഡാമിൻ്റെ ക്യാച്ച് മെന്റ് ഏരിയയോടു ചേർന്ന റോഡായതുകൊണ്ടു തന്നെ റോഡിൻ്റെ വളവുകളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.നത്തുകല്ല്- കമ്പിളികണ്ടം- അടിമാലി സംസ്ഥാന പാതയുടെ ഭാഗംകൂടിയായ റോഡിൽ ഐറിഷ് ഓടയുൾപ്പെടെ നിർമിച്ച് ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളായെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. അറ്റകുറ്റപണികളെങ്കിലും നടത്തി റോഡ് താല്ക്കാലികമായെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.