പീരുമേട് പരുന്തുംപാറയിലെ ഭൂമി കയ്യേറ്റം; കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും കയ്യേറ്റക്കാർക്ക് എതിരെ കേസെടുക്കാതെ അധികൃതർ

സർക്കാർ ഭൂമിയിലെ കയ്യേറ്റക്കാർക്കെതിരെ ലാൻഡ് കൺസർവെൻസി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് നിയമം .റവന്യൂ വകുപ്പ് എൽ സി കേസ് എടുത്തശേഷം പോലീസിന് കൈമാറണം.തുടർന്ന് പോലീസ് എഫ്ഐആർ എടുത്ത് കേസ് രജിസ്റ്റർ ചെയ്യണം. എന്നാൽ പരുന്തുംപാറയിലെ ആദ്യഘട്ട ഒഴിപ്പിക്കൽ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും റവന്യൂ അധികൃതർ ഒരു കേസ് പോലും എടുത്ത് പോലീസിന് കൈമാറിയിട്ടില്ല.
കയ്യേറ്റക്കാരുടെ പട്ടിക നൽകിയില്ലെന്ന് മാത്രമല്ല തിരിച്ചുപിടിച്ച ഭൂമിയുടെ കണക്കിൽ പോലും അവ്യക്തത നിലനിൽക്കുന്നുണ്ട്. 41.5ഏക്കർ തിരിച്ചുപിടിച്ചു എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ താലൂക്ക് വികസനസമിതിയിൽ കണക്ക് അവതരിപ്പിച്ചപ്പോൾ ഇതിൽ നിന്നും ഏക്കർ കണക്കിന് ഭൂമി കുറഞ്ഞു. പരുന്തും പാറയിൽ വ്യാപകമായ കയ്യേറ്റം നടന്നു എന്ന പീരുമേട് തഹസിൽദാരുടെ റിപ്പോർട്ടിനെ തുടർന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അന്ന് ജില്ലാ കലക്ടർ ആയിരുന്ന ഷീബ ജോർജ് ആണ് ഉത്തരവിട്ടത്.
പീരുമേട്,മഞ്ജുമല എന്നീ വില്ലേജുകളിൽ ഉള്ള പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ 110ഏക്കർ സ്ഥലമാണ് ഏതാനും വർഷങ്ങൾക്കിടയിൽ നഷ്ടമായത്.കയ്യേറ്റത്തിലൂടെ നഷ്ടപ്പെട്ട ഭൂമി കണ്ടെത്താൻ പ്രത്യേക സർവ്വേ സംഘത്തെ നിയോഗിക്കണമെന്ന് തഹസീൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഒരു ഡെസനിലധികം വൻകിട കൈയ്യേറ്റങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് നൽകിയ തഹസിൽദാർക്ക് ഇപ്പോൾ ഇവർ ആരെന്ന് കണ്ടെത്താൻ കഴിയാത്തത് ഭരണകക്ഷിയുടെ കടുത്ത സമ്മർദ്ദം മൂലമാണ് എന്നാണ് സൂചന.
ആദ്യഘട്ട ഒഴിപ്പിക്കൽ കഴിഞ്ഞശേഷം ഇതിനായി നിയോഗിച്ച സംഘം പരുന്തുംപാറയിലേക്ക് പോയിട്ട് പോലുമില്ല.ഇതും ഉന്നത ഇടപെടലിനു പിന്നാലെയുള്ള വിലക്കാണ് എന്ന ആരോപണവും ശക്തമാണ്.എന്നാൽ വിഷയത്തിൽ പ്രതികരണവുമായി പീരുമേട് എം എൽ എ വാഴൂർ സോമൻ രംഗത്ത് വന്നു. ഭൂമി കൈയ്യേറിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്നും ഇത് വളരെ ഗൗരവകരമായ പ്രശ്നമാണെന്നും എം എൽ എ പറഞ്ഞു.