ബൈസൺവാലി ഗ്രാമപഞ്ചായത്തിൽ ചൊക്രമുടി മലനിരകളിൽ ഭൂ മാഫിയയുടെ കടന്നു കയറ്റം; പശ്ചിമഘട്ട മലനിരകൾ ഇടിച്ചു നിരത്തി അനധികൃത നിർമ്മാണം, മലമുകളിൽ തടയണകെട്ടി ഗോത്രവർഗ ജനതയുടെ കുടിവെള്ള ലഭ്യത തടഞ്ഞു

ബൈസൺവാലി വില്ലേജിലെ ചൊക്രമുടി ഭാഗത്താണ് ഭൂമാഫിയയുടെ അനധികൃത നിർമാണം പുരോഗമിക്കുന്നത്. ബ്ലോക്ക് നമ്പർ 005 ൽ സർവേ നമ്പർ 27/ 1 -259 / 16 -ൽ ഉൾപ്പെടുന്ന ഭൂമിയുടെ മറവിലാണ് ഏക്കർകണക്കിന് സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണ പ്രവർത്തങ്ങൾ നടത്തുന്നത്. ഗ്യാപ് റോഡിനോട് ചേർന്ന് മണ്ണിടിച്ചിലും , ഉരുൾപൊട്ടലും ഉണ്ടായ മേഖലയിൽ നിന്നും ഇരുനൂറ് മീറ്റർ നീങ്ങിയാണ് മലനിരകൾ ഇടിച്ചു നിരത്തിയുള്ള പാറഖനനം .
അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ വീട് നിർമ്മിക്കാൻ ലഭിച്ച എൻ ഒ സിയുടെ മറവിലാണ് കുന്നുകൾ ഇടിച്ചു നിരത്തിയുള്ള കൈയേറ്റം നടക്കുന്നത്. തമിഴ്നാട് രാജാ അണ്ണാമലൈപുരം സ്വദേശിയാണ് ഇതിനു പിന്നിൽ. റെഡ് സോണിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മണപ്രവർത്തങ്ങൾ പാടില്ല എന്നിരിക്കെയാണ് റവന്യു അധികൃതരുടെ മൗനാനുവാദത്തോടെ ഏക്കർകണക്കിന് മലനിരകൾ ഇടിച്ചു നിരത്തിയിരിക്കുന്നത് .
വൻതോതിൽ പാറ ഖനനവും, ആയിരകണക്കിന് മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്‌തിട്ടുണ്ട്. മലമുകളിൽ വലിയ തടയണ നിർമ്മിക്കുകയും താഴ്‌വാരത്ത് താമസിക്കുന്ന ഗോത്രവർഗ ജനതയുടെ കുടിവെള്ള വിതരണം തടസപ്പെടുത്തുകയും ചെയ്തതായാണ് പരാതി. മലകൾ ഇടിച്ചു നിരത്തിയുള്ള നിർമ്മാണത്തെ തുടർന്ന് വയനാട്,പെട്ടിമുടി പോലുള്ള ദുരന്തം ഇനിയും ആവർത്തിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
അനധികൃത നിർമ്മണത്തിനും കൈയേറ്റത്തിനുമെതിരെ വില്ലേജ് ഓഫിസർ മുതൽ മന്ത്രി തലത്തിൽ വരെ കയറി ഇറങ്ങി പരാതി നൽകിട്ടും യാതൊരു നടപടിയും റവന്യു അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു .അതീവ പരിസ്ഥിതി ലോല മേഖലയിൽ എങ്ങനെ പട്ടയം ലഭിച്ചു എന്നും പട്ടയത്തിന്റെ മറവിൽ റവന്യു ഭൂമി കൈയേറി, പാറ ഖനനം ചെയ്യുവാനും മരങ്ങൾ മുറിച്ചു കടത്തുവാനും അനധികൃത നിർമ്മാണ പ്രവർത്തങ്ങൾ നടത്തുവാനും എങ്ങനെ അനുമതി ലഭിച്ചു എന്നതിലും ദുരൂഹത ഉള്ളതായും ആരോപണം ഉയരുന്നുണ്ട്.