ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും റവന്യുവകുപ്പ് രേഖകൾ നൽകുന്നില്ല; കട്ടപ്പനയിൽ വിധവയായ വീട്ടമ്മയ്ക്ക് വീട് നിർമ്മിക്കാൻ കഴിയുന്നില്ല

കട്ടപ്പന നഗരസഭയിൽ കല്യാണത്തണ്ടിൽ താമസിക്കുന്ന ഉറമ്പിൽ ചന്ദ്രികാ സുകുമാരനാണ് തകർന്ന് വീഴാറായ വീട്ടിൽ ജീവൻ പണയം വെച്ച് കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും റവന്യുവകുപ്പ് രേഖകൾ നൽകുന്നില്ലെന്നാണ് പരാതി.വർഷങ്ങളായി ചന്ദ്രികയും ഭർത്താവും കല്യാണത്തണ്ടിലാണ് താമസിക്കുന്നത്.
കല്ലു കൊണ്ടുണ്ടാക്കിയ വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. 8 വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടു. പിന്നീട് വാർദ്ധക്യവും രോഗവും ചന്ദ്രികയെ അലട്ടാൻ തുടങ്ങി. വീടാണെങ്കിൽ ചോർന്നൊലിച്ചും വിണ്ടുകീറിയും ഏത് സമയവും തകരുന്ന അവസ്ഥയിലാണ് . മേൽക്കൂരയിലെ ചോർച്ച കൂടുമ്പോൾ നാട്ടുകാർ വാങ്ങി നൽകുന്ന പടുത മേൽക്കൂരയിൽ വിരിച്ചാണ് പ്രതിസന്ധിയെ താൽക്കാലികമായി നേരിടുന്നത്.വീടിന്റെ ഭിത്തികളെല്ലാം വിണ്ടുകീറിയ നിലയിലാണ്. ജനലുകളും വാതിലുകളും എല്ലാം കാലപ്പഴക്കത്താൽ തകരുകയും ചെയ്തു.
ഇവരുടെ ദുരവസ്ഥ കണ്ട് നഗരസഭ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിരുന്നു.നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടയിൽ ഭൂമിയുടെ രേഖ വില്ലനായി.റവന്യൂ വകുപ്പിൽ ഭൂമിയുടെ രേഖക്കായി അപേക്ഷ നൽകിയെങ്കിലും വർഷങ്ങളായി നടപടിയില്ല. വീട് ഇരിക്കുന്ന സ്ഥലം പുറമ്പോക്ക് ആണെന്നാണ് സർക്കാർ രേഖ.പുറം പോക്കായതിനാൽ ഭൂമിയുടെ രേഖ നൽകാൻ റവന്യൂ വകുപ്പ് തയ്യാറായുമില്ല. പട്ടയത്തിനായി പലപ്രാവശ്യം കളക്ടർ ,മുഖ്യമന്ത്രി എന്നിവർക്ക് പരാതിയും നൽകി.
എന്നാൽ നടപടികൾ മാത്രം ഉണ്ടായില്ല. വീടിന്റെ ഭിത്തികളിൽ രൂപപ്പെട്ട വിള്ളലുകളിലൂടെ ഇഴജന്തുക്കൾ അടക്കം വീടിനുള്ളിലേക്ക് കടന്നുവരുന്ന സ്ഥിതിയുണ്ട്.പേപ്പർ കഷണങ്ങൾ ഉപയോഗിച്ച് വിള്ളലുകൾ അടച്ചാണിപ്പോൾ അവയിൽ നിന്നും രക്ഷ നേടുന്നത്. മഴ പെയ്യുമ്പോൾ സമീപവാസിയുടെ വീട്ടിൽ അഭയം പ്രാപിക്കുകയാണ് ഈ വായോധിക.തങ്ങൾക്ക് അർഹമായ ഭൂമിക്ക് രേഖ നൽകുമെന്ന വിശ്വാസത്താൽ ഓരോ ദിവസവും കാത്തിരിക്കുകയാണ് ഈ വയോധിക .