പിള്ളേരോണം ആഘോഷമാക്കി നരിയംപാറ മന്നം മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർഥികൾ

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.തെക്കൻ കേരളത്തിൽ കർക്കിടകമാസത്തിലാണ് ഇത് ആഘോഷിച്ചിരുന്നത്. കർക്കിടക വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്.
എന്നാൽ ഇക്കൊല്ലം ചിങ്ങത്തിൽ തന്നെയാണ് പിള്ളേരോണവും.കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അന്വർത്ഥമാവുന്നത്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു.
എന്നാൽ ഈ കാലഘട്ടത്തിൽ പിള്ളേരോണമെന്ന ദിവസം മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു. കേട്ട് കേൾവി മാത്രമാകുന്ന പിള്ളേരോണത്തിന്റെ ആഘോഷം തിരിച്ചുകൊണ്ടുവരികയാണ് നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
കുഞ്ഞോണം പൊന്നോണം എന്ന പേരിലാണ് സ്കൂളിൽ പരിപാടി നടത്തിയത്. ഓണക്കോടിഞ്ഞാണ് സ്കൂളിലെ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. വിവിധ ഓണഘോഷ മത്സരങ്ങളും പരിപാടികളും നടത്തിയും,പൂക്കളമിട്ടും, ഊഞ്ഞാലാടിയും അങ്ങനെ പിള്ളാരോണത്തെ കുട്ടികൾ ആഘോഷമാക്കി.
വിവിധ ഓണപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. കുട്ടികളോടൊപ്പം അധ്യാപകരും വിവിധ പരിപാടികളിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് അധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ വിപുലമായ ഓണസദ്യയും തയ്യാറാക്കി. പിള്ളാരോണത്തെക്കുറിച്ച് കൃത്യമായ ധാരണ വിദ്യാർത്ഥികൾ ഉണ്ടാക്കാൻ അധ്യാപകരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.