കാഞ്ചിയാർ പഞ്ചായത്തിന്റെ അഴിമതിക്കും അനീതിക്കും എതിരെ വാർഡ് മെമ്പറുടെ ഒറ്റയാൾ സമരം

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ അഴിമതിയും അനീതിയും പൊതുജനം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് 4-ാം വാർഡ് മെമ്പർ സന്ധ്യാ ജയൻ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസും രംഗത്ത് വന്നു . കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണുർ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണസമതി യോഗങ്ങളിൽ പാസ്സാക്കുന്ന തീരുമാനങ്ങളുടെ പകർപ്പ് അവ പാസാക്കുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ പഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും സെക്രട്ടറി നൽകേണ്ടതാണ്. എന്നാൽ അപേക്ഷ വെച്ചിട്ട് കൂടി അധികൃതർ നൽകാൻ തയ്യാറാകുന്നില്ല. ഇത് 1995ലെ കേരള പഞ്ചായത്ത് രാജ് ചട്ടം റൂളുകൾ പ്രകാരം ജനപ്രതിനിധികളുടെ അവകാശം ലംഘനമാണ്.
പഞ്ചായത്ത് യോഗ തീരുമാനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതിനുള്ള അവസരം ഇതോടെ തടസ്സപ്പെടുന്നു.തകർന്ന റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് വാർഡ് മെമ്പറും പ്രദേശവാസികളും പഞ്ചായത്തിനെ സമീപിക്കുമ്പോൾ മുപ്പതിനായിരം രൂപ വീതം എല്ലാ വാർഡുകളിലേക്കും നീക്കിവെക്കുവാൻ ഭരണസമിതിയിൽ തീരുമാനം ഉണ്ടാകുന്നു.
എന്നാൽ തുടർനടപടികൾക്കായി സെക്രട്ടറിയോട് ആവശ്യപ്പെടുമ്പോൾ ഈ ഫണ്ട് മാറ്റി എന്നാണ് മറുപടി ലഭിക്കുന്നത്. ഇതോടെ ജനപ്രതിനിധിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെ ഈ നിലപാട് പഞ്ചായത്ത് രാജ് ചട്ടപ്രകാരം ജനപ്രതിനിധികളുടെ അവകാശ ലംഘനങ്ങൾക്ക് കാരണമാകുന്നു. ഇതിന് മാറ്റം വരണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം കാഞ്ചിയാർ പഞ്ചായത്തിൽ പൊതുജനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിന് പരിഹാരം കാണണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധിയുടെ വാക്ക് കേൾക്കാൻ ഭരണസമിതിയോ ഉദ്യോഗസ്ഥരൊ കൂട്ടാക്കുന്നില്ല എന്നും സമരത്തിൽ സന്ധ്യ ജയൻ ആരോപിക്കുന്നു.
നേതാക്കളായ സാവിയോ പള്ളിപറമ്പിൽ, സിബി പുലിക്കുന്നേൽ, ജോമോൻ തെക്കേൽ,ഷാജി വേലംപറമ്പിൽ,മനോജ് പൂവത്തോലിൽ.സ്നേഹ തണൽ ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. മുന്നറിയിപ്പായി തുടങ്ങിയ സമരം വരുംദിവസങ്ങളിൽ ശക്തിപ്പെടുത്തും എന്നും പഞ്ചായത്തംഗം പറഞ്ഞു.