യാത്രക്കാരുടെ നടുവൊടിച്ച് കട്ടപ്പന ഇടശ്ശേരി ജംഗ്ഷനിലെ ഗർത്തം
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗമായ ഇടശ്ശേരി ജംഗ്ഷനിലാണ് ഭീമൻ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് റോഡിൽ കുഴി ഉണ്ടാകുന്നത്. തുടർന്ന് കുഴിയുടെ അളവ് വലുതായി വന്നു . ഇതോടെ വലിയ അപകട ഭീഷണിയാണ് പാതയിൽ ഉണ്ടായിരിക്കുന്നത് . മഴപെയ്യുമ്പോൾ ചെളിവെള്ളം കെട്ടിക്കിടക്കുന്നതോടെ കുഴിയുടെ അളവ് അറിയാതെ വാഹനങ്ങൾ ഗർത്തത്തിൽ ചാടും. ഇത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമാകുന്നു.
നാല് പാതകൾ കൂടിച്ചേരുന്ന ഇടമാണ് ഇവിടം. അതുകൊണ്ടുതന്നെ സദാസമയം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗർത്തംമൂലം വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും ഡ്രൈവർമാർ പറയുന്നു.ഗർത്തത്തിൽ വാഹനം ചാടാതെ വെട്ടിച്ചുമാറ്റുമ്പോൾ മറ്റു വാഹനങ്ങളിൽ തട്ടാനുള്ള സാഹചര്യവുമുണ്ട്.
ഒപ്പം വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് കാൽനടയാത്രക്കാർക്കും ഭീഷണിയാവുകയാണ് . നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. നഗരത്തിന്റെ പ്രധാന പാതകളിൽ ഒന്നിൽ തന്നെ അപകടം പതിയിരിക്കുമ്പോഴും നഗരസഭയോ പൊതുമരാമത്ത് വകുപ്പോ അപകടാവസ്ഥ പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.