തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കി, ഭർത്താവ് മർദിക്കുമ്പോൾ വീട്ടുകാർ നോക്കി നിന്നു; പീഡനം തുറന്നു പറഞ്ഞ് നവവധു
ഭർത്താവിൽ നിന്നേറ്റത് ക്രൂരമായ മർദനമാണെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയിൽ തന്നെ ഫായിസ് ക്രൂരമായി മർദിച്ചെന്ന് വധു പറഞ്ഞു. തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കി. പുറത്തു പറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഫായിസ് മർദിക്കുമ്പോൾ വീട്ടുകാർ നോക്കി നിന്നെന്നും ഇരുപതുകാരിയായ നവവധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടും ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് ശക്തമായ നടപടി എടുത്തിട്ടില്ല. പ്രതിയായ മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസിൽ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

