മൂന്നാർ സഹകരണ ബാങ്കിനും ഏരിയ സെക്രട്ടറിക്കുമെതിരെയുള്ള വാർത്ത അടിസ്ഥാന രഹിതം: സിപിഐ എം

മൂന്നാർ സഹകരണ ബാങ്കിനെതിരെയും സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറിയുടെ ബാങ്ക് വായ്‌പ സംബന്ധിച്ചും ഇപ്പോൾ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്‌തുതകൾ ഇല്ലാത്തതുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏരിയ സെക്രട്ടറി ബാങ്ക് വായ്‌പയെടുത്തതിൽ ഒരുനടപടിയും സ്വീകരിക്കാൻ ജില്ലാ സെക്രട്ടറി നിർദേശം നൽകിയിട്ടില്ല.
വായ്‌പ ഒരു മാസത്തിനകം തിരിച്ചടയ്‌ക്കണമെന്ന് ജില്ലാ സെക്രട്ടറി നിർദേശം നൽകിയെന്ന വാർത്ത ശുദ്ധഅസംബന്ധവും പ്രത്യേക ലക്ഷ്യം വച്ച് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താനുമുള്ളതാണ്. സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയന്റെ കുടുംബം 42 വർഷമായി മൂന്നാറിൽ കച്ചവടം നടത്തുന്നവരാണ്. കെ കെ വിജയനും 30 വർഷമായി മുന്നാറിൽ ഫർണിച്ചറിന്റെയും ഗൃഹോപകരണങ്ങളും കച്ചവടം നടത്തുന്നയാളാണ്.
അദേഹത്തെ സംബന്ധിച്ച് ഏതെങ്കിലും ബാങ്കുകളിൽനിന്ന് വായ്‌പകൾ എടുത്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ ഈടുനൽകിയിട്ടുള്ളതും ബിസിനസ്സിൽനിന്ന് വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയുന്നതുമാണ്. മാത്രമല്ല സിപിഐ എം അംഗങ്ങൾക്ക് വായ്‌പകൾ എടുക്കാൻ പാടില്ലെന്നൊ അവരവരുടെ സ്ഥലമോ സ്വത്തുക്കളോ പണയപ്പെടുത്തി വായ്‌പകളെടുത്ത് ജീവിതമാർഗം കണ്ടെത്തുന്നതിനോ പാർട്ടി എതിരല്ല.
ഏതൊരാൾക്കും ആസ്‌തിബാധിതകൾക്കനുസൃതമായി നിത്യചെലവുകൾക്ക് വരുമാനം കണ്ടെത്തുന്നതിന് പാർട്ടി ഒരിടത്തും എതിർപ്പ് പറഞ്ഞിട്ടില്ല. 1988ൽ പ്രവർത്തനം ആരംഭിച്ച മൂന്നാർ സഹകരണ ബാങ്ക് ചുരുങ്ങിയ കാലത്തെ പ്രവർത്തനംകൊണ്ട് ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കായി മാറി. 2002 മുതൽ തുടർച്ചയായി അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നു.
മൂന്നാറിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖല ടൂറിസമാണെന്ന തിരിച്ചറിവിലാണ് ഈ മേഖലയിൽ നിക്ഷേപം നടത്തുന്നതിന് ബാങ്ക്‌ഭരണസമിതി തീരുമാനിച്ചത്. മൂന്നാറിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വലിയ നിലയിലുള്ള മാറ്റങ്ങൾ സുതാര്യമായി പ്രവർത്തിക്കുന്ന ജില്ലയിലെ വലിയ സഹകരണ ധനകാര്യ പ്രസ്ഥാനമാണ്.
വസ്‌തുതയിതായിരിക്കെ ബാങ്കിനെയും പാർടിയെയും അപകീർത്തിപ്പെടുത്തുന്നതിന് സിപിഐ എം ജില്ലാ സെക്രട്ടറിയുടെ പേരിൽ തെറ്റായ പ്രസ്‌താവനകൾ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിയും. രാഷ്‌ട്രീയ എതിരാളികൾ നടത്തുന്ന അടിസ്ഥാന രഹിതമായ കള്ളപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.