കട്ടപ്പന ഇരട്ട കൊലപാതകം; പ്രതിയെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിയായ നിധീഷിനെ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന വീടിൻ്റെ തറമാന്തി മൃതദേഹാവശിഷ്ടം പുറത്തെടുക്കുവാനുള്ള നടപടികളും ഉടൻ നടക്കും. തുടർന്ന് നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
വിജയനെ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.
കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറിൽ ചൂണ്ടിക്കാണിക്കുന്നു. കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചിടുകയാണുണ്ടായത്. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.