കട്ടപ്പന ഇരട്ട കൊലപാതകം; തെളിവെടുപ്പ് നാളത്തേയ്ക്ക് മാറ്റി
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യൽ നടത്തി. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. നിതീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി.
സഹോദരിയുടെ നാലുദിവസം പ്രായമായ നവജാത ശിശുവിനെ 2016ൽ കട്ടപ്പനയിൽ തന്നെ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. ഇതിനുശേഷം 9 മാസങ്ങൾക്ക് മുമ്പാണ് വിജയനെ കൊലപ്പെടുത്തി കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചുമൂടിയതെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. പ്രതി നിധീഷിനെ കോടതിയിൽ ഹാജരാക്കി ആക്കി പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. നാളെ (ഞായർ ) കാഞ്ചിയാർ കക്കാട്ട്കടയിലെ വീട്ടിലെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തും.
ഒപ്പം വീടിനുള്ളിൽ കുഴിച്ചുമൂടിയ മൃതദേഹം നാളെ പുറത്തെടുക്കുന്നതിനും പോലീസ് നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു മോഷണക്കേസുമായി ബന്ധപ്പെട്ട വിഷ്ണു വിജയനെയും നിതീഷ് രാജനെയും പോലീസ് പിടികൂടിയത്. തുടർന്ന് വിഷ്ണുവിൻറെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ വിഷ്ണുവിൻറെ മാതാവിൻറെയും സഹോദരിയുടെയും സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയും. വീട്ടിലെ സാഹചര്യങ്ങളിലും സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായി അന്വേഷണമാണ് ഇരട്ട കൊലപാതക കേസിലേക്ക് വെളിച്ചം വീശിയത്.