ബംഗളൂരു കഫേയിലെ സ്ഫോടനം; ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആള്‍, യുഎപിഎ ചുമത്തി
ബെംഗളൂരു: ബെംഗളൂരു കഫേയിലെ സ്ഫോടനത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. കഫേയില്‍ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി.ഇയാള്‍ കഴിക്കാനായി റവ ഇഡ്‌ലി ഓർഡർ ചെയ്തിരുന്നുവെങ്കിലും കൂപ്പണ്‍ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ട് വച്ച് സ്ഥലത്ത് നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. അതേസമയം, കഫേയിലെ സ്ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റർ ചെയ്തു.
സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ബാഗ് കൊണ്ടുവെച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ മുഖം വ്യക്തമാണ്. എന്നാല്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കും.ക്രൈംബ്രാഞ്ച് 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തില്‍ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
സ്ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഐടിപിഎല്‍ റോഡിലെ മറ്റ് കടകളില്‍ നിന്നുള്ള ദൃശ്യവും പൊലീസ് ശേഖരിച്ച് വരികയാണ്. ബസ്സില്‍ നിന്ന് പ്രതിയുടെ അതേ മുഖവും വസ്ത്രവും ധരിച്ച ഒരാള്‍ നടന്നു വരുന്നത് ഒരു സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അത് രണ്ടും ഒരാള്‍ ആണോ എന്ന പരിശോധന തുടരുകയാണ്.