ഇടുക്കി@52; രാജ്യം റിപ്പബ്ലിക്ക് ആഘോഷിക്കുമ്പോൾ ഇടുക്കി ജില്ലയ്ക്ക് 52-ാം പിറന്നാൾ

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയ്ക്ക്, നമ്മുടെ ഇടുക്കിക്ക് ഇന്ന് 52 വയസ്സ്. 1972-ൽ സംസ്ഥാനത്തെ വലിയ ജില്ലയായി തന്നെയായിരുന്നു ഇടുക്കിയുടെ പിറവി. എന്നാൽ 1997-ൽ ആ പദവി പാലക്കാട് കൊണ്ടുപോയി. എന്നാൽ 2023-ൽ കുട്ടമ്പുഴ വില്ലേജിൽനിന്ന് 12718.5095 ഹെക്ടർ സ്ഥലം ഇടമലക്കുടിയോട് ചേർത്ത് വിജ്ഞാപനം ഇറങ്ങിയതോടെ ഇടുക്കി വീണ്ടും ഒന്നാമതെത്തി. ഇപ്പോൾ ആകെ ഭൂവിസ്തൃതി 461223.1495 ഹെക്ടർ . അച്യുതമേനോൻ മന്ത്രിസഭയിലെ അംഗമായിരുന്ന ബേബി ജോണാണ് പുതിയ ജില്ലയ്ക്ക് ഇടുക്കിയെന്ന് പേര് നിർദേശിച്ചത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ-ഓർഡിനേറ്ററായിരുന്ന ഡി.ബാബുപോളിന് ജില്ലാ കളക്ടറുടെകൂടി ചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കി. ജനുവരി 25-ന് മൂലമറ്റത്തായിരുന്ന ബാബുപോളിനെ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ഉത്തരവ് നൽകിയത്. 24 മണിക്കൂറിനകം ജില്ലയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിരുന്നു ആദ്യ നിർദേശം. അങ്ങനെ 1972 ജനുവരി 26-ന് കോട്ടയം ദേവലോകം യൂണിയൻ ക്ലബ്ബിനടുത്തുള്ള കെട്ടിടത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പതാക ഉയർത്തിയതോടെ ജില്ല നിലവിൽ വന്നു. അതായിരുന്ന ആദ്യ ജില്ലാ ആസ്ഥാനവും. കളക്ടറേറ്റിന്റെ പ്രവർത്തനം ഇടുക്കിയിലേക്ക് മാറ്റാൻ വീണ്ടും നിരവധി സമരങ്ങൾ വേണ്ടിവന്നു. തുടർന്ന് 1976 ജൂണിൽ പൈനാവിൽ കളക്ടറേറ്റ് പ്രവർത്തനം തുടങ്ങി. സിവിൽ സ്റ്റേഷൻ 1985 ജനുവരി എട്ടിന് ഉദ്ഘാടനവുംചെയ്തു.ജില്ലയുടെ പ്രായം 52-പിന്നിട്ടിട്ടും പരിഹരിക്കാൻ ഇനിയും നൂറുകണക്കിന് പ്രശ്‌നങ്ങളുണ്ടിവിടെ.വികസനത്തിന്റെ പാതയിലാണ് ഇടുക്കിയെങ്കിലും ഭൂപ്രശ്‌നങ്ങൾ ജില്ലയ്ക്ക് മുകളിൽ ഇപ്പോഴും ഇടി തീയായി നിലനിൽക്കുന്നു.ഭൂപതിവ് ഭേദഗതി നിയമം നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല. ബില്ലിനെച്ചൊല്ലിയുള്ള തർക്കങ്ങളും ആരോപണങ്ങളും ആശങ്കകളും ഇനിയും കെട്ടടങ്ങിയിട്ടുമില്ല.പട്ടയം കിട്ടനായി പതിനായിരങ്ങളാണ് ജില്ലയിൽ ഇപ്പോഴും കാത്തിരിക്കുന്നത്. കുടിയേറ്റക്കാലത്തേതിന് സമാനമായി വന്യജീവി ആക്രമണങ്ങളും ജില്ലയിൽ വർധിച്ചുവരുന്നു. കർഷകന്റെ ജില്ലയായാണ് ഇടുക്കി അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ കൃഷിയിലേക്ക് തിരിയുന്നവർ വിരളമാണ്. എങ്കിലും പുതിയൊരു ജന്മദിനം കടന്നുവരുമ്പോൾ മനുഷ്യരെപ്പോലെ തന്നെ ജില്ലയും പ്രതീക്ഷയിലാണ്. വരാൻ പോകുന്ന കാലം സന്തോഷത്തിന്റെയും സുഖത്തിന്റെയും സമൃദ്ധിയുടേതുമാകുമെന്ന അണമുറിയാത്ത പ്രതീക്ഷ.