ആക്രമണകാരികളായ വന്യമൃഗങ്ങളെ കൂട്ടിലാക്കണം; പ്രതിഷേധവുമായി മൂന്നാറിലെ തോട്ടം തൊഴിലാളികൾ
ഒരാഴ്ച മുൻപ് മൂന്നാർ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിൽ തേയിലത്തോട്ടത്തിൽ കടുവ നടക്കുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ മൊബൈൽ ക്യാമറയിൽ പകർത്തി വനം വകുപ്പിന് നൽകിയിരുന്നു. പകൽ നേരങ്ങളിൽ പോലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ തൊഴിലാളികൾ ഭീതിയിലായി. ജോലിക്ക് പോകാനും ഇവർക്ക് കഴിയുന്നില്ല. രണ്ടുവർഷത്തിനിടെ തൊഴിലാളികളുടെ 250 ഓളം പശുക്കളാണ് വന്യജീവി അക്രമണത്തിന് ഇരയായത്. കാട്ടാനകൾക്കും കാട്ടുപോത്തിനും പുറമെ കടുവയുടെയും പുലിയുടെയും സാന്നിധ്യവും തോട്ടം മേഖലയിൽ കണ്ടെത്തിയതോടെ പകൽ നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ തൊഴിലാളികൾ ഭയപ്പെടുകയാണ്. പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ വനം വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.