പുല്ലുമേട് ദുരന്തത്തിൽ മരണപ്പെട്ട അയ്യപ്പ ഭക്തർക്ക് സ്മരണാഞ്ജലി, വണ്ടിപ്പെരിയാറിൽ സ്മൃതി ദീപങ്ങൾ തെളിയിച്ച് ഹൈന്ദവ സംഘടനകൾ
2011 ജനുവരി 14 ന് രാത്രി എട്ടേകാലോടെയാണ് പുല്ലുമേട്ടിൽ അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. രണ്ടു ലക്ഷത്തോളം അയ്യപ്പന്മാർ അന്ന് പുല്ലുമേട്ടിലുണ്ടായിരുന്നു. മകരവിളക്ക് കണ്ട് സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടയിലായിരുന്നു അപകടം. വെളിച്ചക്കുറവും, ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരില്ലാതിരുന്നതും അപകടത്തിന് കാരണമായി.തമിഴ്നാട്ടിൽ നിന്നെത്തിയ 39 പേരും കർണ്ണാടകത്തിൽ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയിൽ നിന്നുമെത്തിയ ഒരാളുമടക്കമുള്ളവരാണ് ദുരന്തത്തില്‍ മരിച്ചത്. പുല്ലുമേട് ദുരന്തം നടന്നിട്ട് 13 മത് വർഷമാണ് ഇത്തവണത്തെ മണ്ഡലകാലത്തോടെ കടന്നുപോയത്. പുല്ലുമേട്ടിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട അയ്യപ്പ ഭക്തരുടെ ഓർമകൾക്കു മുൻപിലാണ് വണ്ടിപ്പെരിയാറിലെ വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ കക്കിക്കവലയിലും ടൗണിലുമായി 102 ദീപങ്ങൾ തെളിയിച്ചത്. പുല്ലുമേട് ദുരന്ത ശേഷം എല്ലാ വർഷവും വണ്ടിപ്പെരിയാറിൽ ദീപങ്ങൾ തെളിയിക്കാറുണ്ട്. ദീപങ്ങൾ തെളിയിച്ച ശേഷം പുല്ലുമേട്ടിൽ നിന്നും മകര ജ്യോതി ദർശനം കഴിഞ്ഞ് ആദ്യമെത്തിയ വാഹനത്തിന് ആരതി ഉഴിഞ്ഞ് അയ്യപ്പ ഭക്തരെ സ്വീകരിച്ചു. അയ്യപ്പഭക്തർക്കായി അന്നദാനവും ഒരുക്കിയിരുന്നു. ഹൈന്ദവസംഘടനാ ഭാരവാഹികളായ മോഹനൻ, . അനിൽകുമാർ, ഗോപാലകൃഷ്ണൻ, ജയരാജ്, വേണുഗോപാലാചാരി, മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്.