നിത്യോപയോഗ സാധനങ്ങൾ ഇല്ല, ഉപ്പുതോട് മാവേലി സ്റ്റോറിന് മുമ്പിൽ പ്രതിഷേധവുമായി പൊതു പ്രവർത്തകന്റെ ഒറ്റയാൾ സമരം
ഇടുക്കി മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളികവലയിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിൽ കഴിഞ്ഞ ആറുമാസക്കാലമായി നിത്യോപയോഗ സാധനങ്ങൾ പലതും ലഭ്യമല്ല. മരിയാപുരം, വാത്തിക്കുടി, കാമാക്ഷി എന്നീ മൂന്ന് പഞ്ചായത്തുകളിലെ ഏഴ് വാർഡുകളിൽ ഉൾപ്പെടുന്ന ആറായിരത്തോളം കുടുംബങ്ങളാണ് നിത്യേന ഈ മാവേലി സ്റ്റോറിനെ ആശ്രയിക്കുന്നത്. ക്രിസ്തുമസ്, പുതുവൽസര വേളകൾ പരിഗണിച്ചു പോലും അവശ്യസാധനങ്ങൾ എത്തിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപ്പുതോട് ക്ഷീരസംഘം പ്രസിഡന്റും പൊതു പ്രവർത്തകനുമായ സണ്ണി പുൽക്കുന്നേൽ മാവേലി സ്റ്റോറിന് മുൻപിൽ ഒറ്റയാൾ സമരം നടത്തിയത് .പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ച് , ഫ്ലെക്സും , പ്ലാക്കാർഡുകളും സ്ഥാപിച്ച് സമരകാരണങ്ങൾ വിശദമാക്കി. മാസങ്ങളായി ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളൊന്നും ഇവിടെ ലഭ്യമല്ലന്ന് സണ്ണി ആരോപിച്ചു. സമരത്തിന് പിൻതുണ യർപ്പിച്ച് നാട്ടുകാരും എത്തി.
നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി മാസങ്ങൾക് മുൻപും ഇവിടെ ജനകീയ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇടുക്കിയിലെ അവികസിത ഗ്രാമീണ മേഖലയിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ഉപ്പുതോട് മാവേലി സ്റ്റോറിൽ അവിശ്യ സാധനങ്ങൾ എത്തിക്കുവാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.