വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചതായി അന്താരാഷ്ട്ര സമാധാന സംഘടന അംഗം ഡോക്ടർ ഗിന്നസ് മാടസാമി
വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ സി ബി ഐ യെകൊണ്ട് പുനരന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര സമാധാന സംഘടനാ അംഗം ഡോ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം തുടർ നടപടികൾക്കായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി.
കേസിലെ പ്രതിയെ മതിയായ തെളിവില്ലെന്ന കാരണത്താൽ കട്ടപ്പന അതിവേഗ കോടതി പ്രതിയെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും പോലീസിനും വീഴ്ച സംഭവിച്ചതായി കോടതി വിലയിരുത്തി. കേസിലെ വിധി പകർപ്പിലാണ് പോലീസിന്റെ വീഴ്ചകൾ കോടതി അക്കമിട്ട് നിരത്തിയത്. കുട്ടി കൊല്ലപ്പെട്ട് പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തെത്തിയതെന്നും കേസിൽ തെളിവ് ശേഖരിക്കുന്നതിൽ ഉൾപ്പെടെ പോലീസിന് വീഴ്ച സംഭവിച്ചതായും വിധി പകർപ്പിൽ പറയുന്നു.
കുട്ടി കൊല്ലപ്പെട്ടതാണെന്നും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇത് ചെയ്തത് പോലീസ് അറസ്റ്റുചെയ്ത അർജുനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ഉത്തരവിലെ കണ്ടെത്തൽ. കേസിലെ ശാസ്ത്രീയ തെളിവുകളുടെ പോരായ്മ, കൊലപാതകം നടന്ന മുറിയിൽനിന്ന് തെളിവുകൾ ശേഖരിച്ചതിൽ പോലീസിനുണ്ടായ അപാകത തുടങ്ങിയ പോലീസ് വീഴ്ചകളാണ് പ്രധാനമായും കോടതി ചൂണ്ടിക്കാണിച്ചത്.
കോടതി വിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതോടെ കേസിൽ CBI യുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചതായി ഡോ: ഗിന്നസ് മാടസ്വാമി പറഞ്ഞു.